ചങ്ങനാശ്ശേരി: പൊന്‍പുഴ മാമലശേരിയില്‍ വിജിജേക്കബിനും കുടുംബത്തിനും ഫേസ്ബുക്ക് കൂട്ടായ്മയുടെ നല്ല മനസ്സില്‍ വീടൊരുങ്ങി. പടുത വലിച്ച കെട്ടിയ കൂരയില്‍ കഴിഞ്ഞ ഈ കുടുംബത്തിന് ഇനി സുഖമായി തലചായിക്കാം. ഫേസ് ബുക്ക് കൂട്ടായ്മയായ ചങ്ങനാശ്ശേരി ജങ്ഷനാണ് ഭിന്നശേഷിക്കാരനായ വിജിയുടെയും കുടുംബത്തെയും സഹായിക്കാന്‍ മുന്നോട്ട് വന്നത്. അമ്മയുടെ വീതമായി ലഭിച്ച മൂന്ന് സെന്റ് വസ്തുവിലാണ് വീട് നിര്‍മ്മിച്ചത്. രണ്ടു കിടക്ക മുറിയും ഹാളും,അടുക്കള, ബാത്ത് റൂമും ഉള്‍പ്പെട്ടതാണ് വീട്.550 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ച വീടിന് 8 ലക്ഷം രൂപ ചെലവായി.
ഭിന്നശേഷിക്കാരനായതിനാല്‍ ഭാരമുള്ള ജോലി ചെയ്യാന്‍ വിജിക്ക് കഴിഞ്ഞില്ല. കടകളില്‍ ജോലിക്ക് പോയിരുന്നു. എന്നാല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം അതും തുടരാന്‍ കഴിഞ്ഞില്ല. വിജിയുടെ കുടുംബത്തില്‍ ഭാര്യ ജയമോള്‍, മക്കളായ ആഷ്ലി (8), അക്സ (6) എന്നിവരാണുള്ളത്.സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയാണ് കുടുംബം കഴിഞ്ഞത്.
ചങ്ങനാശ്ശേരി ജങ്ഷന് നിര്‍ദ്ധനരായ കുടുംബത്തിന് വീടു നിര്‍മ്മിച്ചു നല്കുന്ന കാര്യം അറിഞ്ഞ വാര്‍ഡ് അംഗം ബി ആര് മഞ്ജീഷ് വിജിയെക്കൊണ്ട് അപേക്ഷ കൊടുപ്പിച്ചു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്ക് വീടു നിര്‍മ്മിച്ച് നല്കാന് ഫേസ് ബുക്ക് കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.തുടര്‍ന്ന് കൂട്ടായ്മയില്‍ ചര്‍ച്ച ചെയ്ത പ്രകാരം 78 പേര് ചേര്‍ന്ന് വീടു നിര്‍മ്മിച്ച് നല് കുന്നതിനുള്ള തുക വാഗ്ദാനം ചെയ്തു. വിജിക്ക് ജീവിത മാര്‍ഗ്ഗം കണ്ടെത്തുന്നതിനായി ഒരു ഭക്ഷണശാല തുടങ്ങുന്നതിനും വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നതിനും ഫേസ്ബുക്ക് കൂട്ടായ്മ വേണ്ട കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുകയാണ്. വര്‍ഷം തോറും നടത്തി വരുന്ന കുടുംബ സംഗമം വേണ്ടെന്നു വച്ചാണ് ഒരു കുടുംബത്തെ സഹായിക്കാന്‍ കൂട്ടായ്മ തീരുമാനിച്ചതെന്ന് ചീഫ് അഡ്മിന് വിനോദ് പണിക്കര്‍, പി എ നവാസ്, ഡോ.ബിജു ജി നായര്‍ എന്നിവര്‍ പറഞ്ഞു. വീട്ടിലേക്ക് ആവശ്യമായ കട്ടില് ഫ്രിഡ്ജ്, അടുക്കള ഉപകരണങ്ങള്‍ എന്നിവയും കൂട്ടായ്മ അംഗങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇന്ന് രാവിലെ 11ന് സുരേഷ് ഗോപി എംപി വീടിന്റെ താക്കോല്‍ കുടുംബത്തിന് കൈമാറും.ചടങ്ങില്‍ കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര് രാജഗോപാല്‍, വാര്‍ഡ് മെംബര്‍ ബി ആര്. മഞ്ജീഷ്, സി പി എം ലോക്കല്‍ കമ്മറ്റിസെക്രട്ടറി എം എന്‍ മുരളീധരന് നായര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: