തിരുവനന്തപുരം: ഭേദഗതി വരുത്തി പരിഷ്കരിച്ച തീരദേശ നിയന്ത്രണ മേഖല ( സിആര്‍ഇസഡ്)നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. നിലവിലുള്ള നിയമത്തെ മറയാക്കി തീരദേശവാസികളുടെ ഭവനനിര്‍മ്മാണത്തിന് നിരവധി തടസ്സവാദങ്ങളാണ് ഉന്നയിക്കുന്നതെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
ഭേദഗതിക്ക് കൂട്ടായ ചര്‍ച്ചകളിലൂടെ തത്വത്തില്‍ തീരുമാനമായതാണ്. നടപ്പാവുന്നതുവരെ താല്‍ക്കാലികമായി വീട്ടുനമ്പര്‍ അനുവദിക്കാമെന്നും തീരുമാനമുണ്ട്. എന്നാല്‍ ഈ തീരുമാനങ്ങള്‍ക്ക് എതിരായ കാര്യങ്ങളാണ് നടപ്പാവുന്നത്. മത്സ്യപ്രവര്‍ത്തകരുടെ ആനുകൂല്യങ്ങള്‍ക്ക് വേണ്ടി നിലപാടെടുക്കേണ്ട സംസ്ഥാന ഫിഷറീസ് വകുപ്പ് ഇക്കാര്യത്തില്‍ ഏകീകൃത വ്യവസ്ഥ ഉണ്ടാക്കാന്‍ ഇടപെടണം.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഭവനനിര്‍മ്മാണപദ്ധതികള്‍ അര്‍ഹരായ തീരദേശവാസികള്‍ക്ക് ലഭ്യമാകാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും സംസ്ഥാനസര്‍ക്കാരും ബാങ്കുകളും സിആര്‍ഇസഡ് നിയമം ചൂണ്ടിക്കാട്ടി തടസ്സവാദങ്ങള്‍ ഉന്നയിക്കുകയാണെന്നും പ്രമേയം കുറ്റപ്പെടുത്തി.
തീരദേശ വിദ്യാര്‍ത്ഥികളുടെ പിന്നാക്കാവസ്ഥ പരിഗണിച്ച് ഏര്‍പ്പെടുത്തിയ മൂന്ന് ശതമാനം സംവരണം ഹിന്ദുമത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കും ലഭ്യമാക്കണമെന്ന് പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ഈ ആനുകൂല്യം ലത്തീന്‍ കത്തോലിക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. ഹിന്ദുമത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്റ്റൈപ്പന്റ് വിതരണം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ കാലതാമസമാണ് വരുത്തുന്നത്. തുക ആയിരമായി വര്‍ധിപ്പിക്കണമെന്നും അധ്യയനവര്‍ഷാരംഭത്തില്‍ തന്നെ നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വേമ്പനാട് കായലിന്റെ ആവാസവ്യവസ്ഥ തിരികെക്കൊണ്ടുവരാന്‍ തണ്ണീര്‍മുക്കം ബണ്ട് വര്‍ഷം മുഴുവന്‍ തുറന്നിടാന്‍ നടപടി വേണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 1952ല്‍ പണി തുടങ്ങി ഇനിയും പൂര്‍ത്തിയാകാത്ത ബണ്ട് മത്സ്യസമ്പത്തിന്റെ നാശത്തിനാണ് വഴിവെച്ചത്. മീന്‍ പിടിച്ചുകഴിയുന്നവരുടെ വരുമാനം ഇല്ലാതായത് ഇത് മൂലമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
വിവിധ വിഷയങ്ങളില്‍ ക്യാപ്റ്റന്‍ പിള്ള, ആര്‍എസ്എസ് പ്രാന്തീയ വ്യവസ്ഥാപ്രമുഖ് കെ. വേണു, ബിഎംപിഎസ് സംസ്ഥാന പ്രസിഡന്റ് കെ. രജനീഷ് ബാബു, സംസ്ഥാന ട്രഷറര്‍ ഒ. എന്‍. ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി കെ. പുരുഷോത്തമന് സമാപന പ്രഭാഷണം നടത്തി.
കെ. രജനീഷ്ബാബു പ്രസിഡന്റ്, പി. പി. ഉദയഘോഷ് ജനറല്‍ സെക്രട്ടറി
തിരുവനന്തപുരം: ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന പ്രസിഡന്റായി കെ. രജനീഷ്ബാബു തുടരും. പി.പി. ഉദയഘോഷാണ് ജനറല്‍ സെക്രട്ടറി.
മറ്റ് ഭാരവാഹികള്‍: എന്‍.പി. രാധാകൃഷ്ണന്, കെ.ജി. രാധാകൃഷ്ണന്, സി.പി. പ്രസിതാഹരീന്ദ്രന് (വൈസ് പ്രസിഡന്റുമാര്‍), കെ.ഡി. ദയാപരന്‍, ബി. ശിവപ്രസാദ്, സുമ ജയന്, ഭഗിനി സുനില്‍ (സെക്രട്ടറിമാര്‍), ഒ.എന്‍. ഉണ്ണികൃഷ്ണന് (ഖജാന്‍ജി), കെ. പുരുഷോത്തമന് (സംഘടനാസെക്രട്ടറി), ടി.കെ. കുട്ടന് (സഹസംഘടനാ സെക്രട്ടറി), ഇന്ദിരാ മുരളി, പി. പി. സദാനന്ദന്, സി. വി. അനീഷ്, കെ. പി. ഹരിഹരന്, സി. മാധവന്‍കുട്ടി, അഡ്വ. രഞ്ജിത്ത് ശ്രീനിവാസന് (സംസ്ഥാന സമിതിയംഗങ്ങള്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: