കൊച്ചി: കേരളം മാവോയിസ്റ്റ് താവളമായി മാറിയെന്നും ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്നും കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. കേരളത്തിന്റെ പശ്ചിമഘട്ട മേഖലയിലെ കാടുകളില്‍ മാവോയിസ്റ്റ് ഒളിത്താവളങ്ങള്‍ ശക്തിപ്രാപിച്ചുവരികയാണെന്നും, ഇവിടെ പരിശീലനങ്ങള്‍ നടക്കുന്നുണ്ടെന്നുമാണ് കേന്ദ്ര ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. തമിഴ്നാടും കര്‍ണ്ണാടകവും മാവോയിസ്റ്റ് വേട്ട ശക്തമാക്കിയെങ്കിലും കേരളം മൃദുസമീപനം കാട്ടുകയായിരുന്നെന്നാണ് വിമര്‍ശനം.
ജോയിന്റ് ഓപ്പറേഷന് സെന്റര്‍ തുടങ്ങാന്‍ നേരത്തെ നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും കേരളം അത് പാലിച്ചിരുന്നില്ല. നിലമ്പൂര്‍ വെടിവെപ്പിനുശേഷം കേരളം മാവോയിസ്റ്റ് വേട്ടയില്‍ നിന്ന് പിന്തിരിഞ്ഞതിനെയും ഇന്റലിജന്‍സ് വിമര്‍ശിച്ചിട്ടുണ്ട്. മാവോയിസ്റ്റുകളോട് ഇനി മൃദുസമീപനം പാടില്ലെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ സ്വീകരിച്ച പോലീസ് നടപടിയെ വിമര്‍ശിച്ച് സിപിഐ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടികള്‍ മെല്ലെപ്പോക്കിലായത്.
കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യം തടയാനായി കഴിഞ്ഞദിവസം കൊച്ചിയില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. സംസ്ഥാന ഡിജിപി ലോക്നാഥ് ബെഹ്റയും, കര്‍ണ്ണാടക-തമിഴ്നാട് ഇന്റലിജന്‍സ് മേധാവികളും പങ്കെടുത്തു. ഈ യോഗത്തില്‍ സംസ്ഥാന നിലപാടിനെതിരെ കേന്ദ്ര ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ രൂക്ഷവിമര്ശനമുന്നയിച്ചതായാണ് സൂചന.
രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലുണ്ടായ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ മാവോയിസ്റ്റുകള്‍ പശ്ചിമഘട്ടവും കേരള, കര്‍ണാടക-തമിഴ്നാട് സംയുക്ത അതിര്‍ത്തിയും താവളമാക്കാന്‍ തീരുമാനിച്ചെന്നും വ്യക്തമാക്കുന്ന രേഖകള്‍ നേരത്തെ പുറത്തായിരുന്നു.
പശ്ചിമഘട്ടത്തില്‍ പാര്‍ട്ടിയെ മുളയിലേ നുള്ളാനുള്ള ശ്രമങ്ങളോട് ഉചിതമായി തിരിച്ചടിക്കാനും ഗറില്ലാ സേനകളെ ശക്തിപ്പെടുത്താന്‍ പുതിയ കേഡര്‍മാരെ റിക്രൂട്ട് ചെയ്യാനും പശ്ചിമഘട്ട മേഖലാ കമ്മിറ്റിക്കയച്ച മാര്‍ഗ്ഗനിര്‍ദ്ദേശമായിരുന്നു പുറത്തായത്. ഇത് ശരിവെക്കുന്നതാണ് കേന്ദ്ര ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: