കോട്ടയം: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഇന്നത്തെ ഹര്‍ത്താലിന് സുരക്ഷ ശക്തമാക്കാന്‍ പോലീസ് തീരുമാനിച്ചു. ഹര്‍ത്താലിന്റെ മറവില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകളിലെയും മാവോയിസ്റ്റ് അനുഭാവികളും നുഴഞ്ഞ് കയറാന്‍ സാദ്ധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പോലീസ് സുരക്ഷ ശക്തമാക്കിയത്. കെഎസ്ആര്‍ടിസി സര്‍വീസ് നടത്താന്‍ പോലീസ് സുരക്ഷ ആവശ്യപ്പെട്ടിരിക്കുകയാണ്.
ചേരമസാംബവ ഡവലപ്പമെന്റ് സൊസൈറ്റി, അഖിലകേരള ചേരമര്‍ ഹിന്ദുമഹാസഭ, നാഷണല്‍ ദളിത് ലിബറേഷന്‍ ഫ്രണ്ട്, ദളിത് ഹ്യൂമണ്‍ റൈറ്റ് മൂവ്മെന്റ്, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്, ഡിഎച്ച്ആര്‍എം തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
ഇസ്ലാമിക തീവ്രവാദികളും മാവോയിസ്റ്റ് തീവ്രവാദികളും രാജ്യത്തു നടക്കുന്ന ദളിത് സമരങ്ങളില്‍ നുഴഞ്ഞുകയറുന്നതായി ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവജാഗ്രത പാലിക്കാനാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം. ബസ്സുകള്‍ നിരത്തിലിറങ്ങിയാല്‍ കത്തിക്കേണ്ടി വരുമെന്ന് ഗോത്രമഹാസഭ കോ-ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്റെ പ്രസ്താവന പോലീസ് അതീവ ഗൗരവമായിട്ടാണ് എടുത്തിട്ടുള്ളത്. അത്തരം സാഹചര്യങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിക്കരുതെന്നും ഹര്‍ത്താലിനെ പരാജയപ്പെടുത്തുമെന്ന ബസ്സുടമകളുടെ പ്രസ്താവന അപലപനീയമാണെന്നുമാണ് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: