കരുനാഗപ്പള്ളി: മാര്‍ക്സിസ്റ്റു പാര്‍ട്ടി സ്ത്രീ സമൂഹത്തോട് കാട്ടുന്ന ക്രൂരതകള്‍ അവരുടെ സ്ത്രീവിരുദ്ധ നയമാണ് വെളിവാക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. ഓച്ചിറയില്‍ നടക്കുന്ന ഭാരതീയ ജനതാ മഹിളാമോര്‍ച്ച സംസ്ഥാന പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിജ്ഞാനം പകര്‍ന്നു നല്കുന്ന ഗുരുക്കന്മാരെ ആദരിക്കുവാന്‍ പഠിപ്പിച്ച സംസ്കാരമാണ് നമ്മുടേത്. വിക്ടോറിയ കോളേജില്‍ ശവമഞ്ചമൊരുക്കിയും, മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചും നെഹ്റു കോളേജില്‍ പ്രിന്‍സിപ്പലിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചും നയം വ്യക്തമാക്കിയ അവര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ചിത്രലേഖയുടെ ജീവിതോപാധിയായ ഓട്ടോറിക്ഷ കത്തിക്കുകയും ചെയ്തു. ഗര്‍ഭസ്ഥ ശിശുവിനെ ചവുട്ടിക്കൊല്ലുന്നത് അടക്കമുള്ള കൊടും ക്രൂരതകളാണ് സിപിഎം സംസ്ഥാനത്ത് നടപ്പിലാക്കുന്നത്.
മൂന്നു ലക്ഷം സ്ത്രീ തൊഴിലാളികള്‍ പണിയെടുക്കുന്ന കൊല്ലം ജില്ലയിലെ കശുവണ്ടി മേഖല പട്ടിണിയിലാണ്. തൊഴിലുറപ്പു പദ്ധതിയില്‍ സ്ത്രീകള്‍ മറ്റു സംസ്ഥാനങ്ങളില്‍ 4-5 ഗഡുക്കള്‍ വാങ്ങിക്കുമ്പോള്‍ കേരളത്തില്‍ കേന്ദ്രം പണം നല്‍കുന്നില്ലെന്ന് തെറ്റിദ്ധരിപ്പിക്കുന്നു. സ്ത്രീശാക്തീകരണത്തിന് ഊന്നല്‍ നല്കി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍ കേരള സര്‍ക്കാര്‍ അട്ടിമറിക്കുകകയാണെന്നും കുമ്മനം പറഞ്ഞു.
മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് അധ്യക്ഷയായി. രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഭാഗമാകേണ്ടവരാണ് മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെന്നും ആദര്‍ശത്തില്‍ അടി ഉറച്ച് മുന്നേറാന്‍ പ്രവര്‍ത്തകര്‍ സജ്ജരാകണമെന്നും അവര്‍ പറഞ്ഞു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി.രാധാമണി, എം.എസ്. സമ്പൂര്‍ണ, സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, പ്രമീള നായിക്, മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയ സദാനന്ദന്, അഡ്വ. നിവേദിത, ട്രഷറര്‍ ലത മോഹന്‍, ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്ന് വൈകിട്ട് നാലിന് സമാപന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: