കൊച്ചി: സസ്ഥാനത്ത് പോലീസുകാരുടെ സസ്പെന്ഷന് മുതല്‍ സ്ഥലമാറ്റക്കാര്യങ്ങളില്വരെ തീരുമാനമെടുക്കുന്നത് സിപിഎം കണ്ണൂര്‍ ലോബി. സ്ഥലമാറ്റ ഉത്തരവ് പാസാകണമെങ്കില്‍ സിപിഎം സംസ്ഥാന സമിതി അംഗവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ എം.വി. ജയരാജന്റെ ശുപാര്‍ശ വേണമെന്നാണ് സേനയിലെ പുതിയ കീഴ്വഴക്കമെന്ന് ആക്ഷേപം.
ജയരാജന്റെ ശുപാര്‍ശ ഉണ്ടെങ്കില്‍ മാത്രമേ സ്ഥലമാറ്റ ഉത്തരവുകളില്‍ തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെ ചുമതലപ്പെട്ട എഐജി ഒപ്പിടൂ. കത്തില്ലെങ്കില്‍, ജയരാജന് എഐജിക്ക് ഫോണില്‍ നിര്‍ദ്ദേശം നല്കിയാലും മതി. ഭരണാധികാരം ഉപയോഗിച്ച് പാര്‍ട്ടി അനുഭാവികളായ ഉദ്യോഗസ്ഥരെ പാര്‍ട്ടി ശക്തി കേന്ദ്രങ്ങളിലേക്ക് നിയമിക്കുകയാണ്.
എസ്ഐ, സിഐ നിയമനങ്ങള്‍ പാര്‍ട്ടി കീഴ്ഘടകങ്ങളുടെ അനുമതി അനുസരിച്ച് മാത്രമാണ് നടത്തുന്നത്. സിപിഎം പ്രാദേശിക നേതാക്കള്‍ക്ക് താത്പര്യമുള്ള ഉദ്യോഗസ്ഥരെയാണ് പല സ്റ്റേഷനുകളുടെയും ചുമതലയില്‍ ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്. സേനയില്‍ ഡെപ്യൂട്ടേഷനിലും വര്‍ക്കിങ് അറേഞ്ച്മെന്റിന്റെ ഭാഗമായിട്ടുമാണ് ഏറ്റവും അധികം സ്ഥലമാറ്റങ്ങള്‍ നടക്കുന്നത്. എം.വി. ജയരാജന്റെ ശുപാര്‍ശ ഉണ്ടെങ്കില്‍ ഇഷ്ടമുള്ള സ്റ്റേഷനില്‍ എത്രകാലം വേണമെങ്കിലും ജോലിനോക്കാന്‍ സാധിക്കുമെന്ന് പോലീസുകാര്‍ തന്നെ പറയുന്നു.
പാര്‍ട്ടി അനുഭാവികളല്ലാത്തവരെ വിദൂര സ്ഥലങ്ങളിലേക്ക് മാറ്റിയാണ് പ്രതികാരം തീര്‍ക്കുന്നതെന്നാണ് പരാതി. സിപിഎം അനുകൂല നിലപാട് സ്വീകരിക്കാത്ത ഉദ്യോഗസ്ഥരെ തിരഞ്ഞ് പിടിച്ച് പ്രതികാര നടപടികള്‍ സ്വീകരിക്കുന്നത് സേനയില്‍ പതിവാണെന്നും പോലീസുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: