കണ്ണൂര്‍: സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശന വിഷയത്തില്‍ ഇടതു സര്‍ക്കാരിന്റെ മാനേജ്മെന്റ് അനുകൂല നിലപാടിനെതിരെ കൂത്തുപറമ്പ് രക്തസാക്ഷിയുടെ അച്ഛന് രംഗത്ത്. 1994ല്‍ സ്വാശ്രയ മെഡിക്കല്‍ കോളജ് വിരുദ്ധ സമരത്തിനിടെ പോലീസ് വെടിവെയ്പ്പില്‍ മരിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ റോഷന്റെ അച്ഛന് സിപിഎമ്മുകാരനായ കെ.വി. വാസുവാണ് രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്നത്. കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ കഴിഞ്ഞ ദിവസം എല്‍ഡിഎഫ് സര്‍ക്കാര്‍ ബില്ലവതരിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ ഈ പ്രതികരണത്തിന് പ്രാധാന്യമേറെയാണ്.
മെഡിക്കല്‍ ബില്ലിനെ ‘എല്ലാ കക്ഷികളും പിന്തുണച്ചു എന്നതല്ല പ്രശ്നം നമ്മള് പറഞ്ഞതും ഇപ്പോള്‍ നമ്മള് ചെയ്തതും തമ്മില്‍ പൊരുത്തമുണ്ടോ. ഇതിനാണ് ഉത്തരം കണ്ടെത്തേണ്ടത്. അതൊരു ധാര്‍മിക പ്രശ്നം കൂടിയാണ്. കൂത്തുപറമ്പ് വെടിവെയ്പിലേക്ക് എത്തിച്ചേര്‍ന്ന സമരത്തിലെ മുദ്രാവാക്യം എന്തായിരുന്നു? അതിനെ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു രക്തസാക്ഷികളെ വീണ്ടും കൊല്ലുന്ന സ്ഥിതിയിലേക്കാണ് പലരും ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്, എന്നാണ് കെ.വി. വാസു തന്റെ ഫേസ്ബുക് പോസ്റ്റില്‍ രേഖപ്പെടുത്തിയത്. സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശന വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മാനേജ്മെന്റ് അനുകൂല നിലപാടിനെതിരായ കൂത്തുപറമ്പ് രക്തസാക്ഷിയുടെ അച്ഛന് രംഗത്ത് വന്നത് സര്‍ക്കാരിനും സിപിഎമ്മിനും കനത്ത തിരിച്ചടിയായി. വാസുവിന്റെ പ്രതികരണം പാര്‍ട്ടിയില്‍ സജീവ ചര്‍ച്ചയായിട്ടുണ്ട്.
1994ല്‍ കൂത്തുപറമ്പില്‍ അന്നത്തെ സഹകരണ മന്ത്രി എം.വി.രാഘവനെ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ പോലീസ് വെടിവെയ്പ്പില്‍ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് മരിച്ചത്. വെടിവെയ്പ്പില്‍ പരിക്കേറ്റ പുഷ്പന് ഡിവൈഎഫ്ഐയുടെ സ്വാശ്രയ വിരുദ്ധ സമരത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. പുഷ്പനെപ്പോലുളളവര് ദുരിതം പേറി ജിവിക്കുമ്പോഴാണ് സ്വാശ്രയ മാനേജുമെന്റുകളെ സഹായിക്കുന്ന നിലപാടുമായി സിപിഎമ്മും സര്‍ക്കാരും മുന്നോട്ട് പോവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: