ഒന്നാം അധ്യായം മൂന്നാം ഖണ്ഡം
സ ഈക്ഷതേമേ ന ലോകാശ്ച
ലോകപാലാശ്ചാന്നമേദ്യ സൃജാ ഇതി
സൃഷ്ടികര്‍ത്താവായ ഈശ്വരന് ആലോചിച്ചു. ഈ ലോകങ്ങളും ലോകപാലന്മാരും സൃഷ്ടിക്കപ്പെട്ടു. ഇവര്‍ക്കായി ഇനി അന്നത്തെ സൃഷ്ടിക്കണം എന്ന്.
ലോകങ്ങളും ലോകപാലകന്മാരെയും ഉണ്ടാക്കിയെങ്കിലും ലോകപാലന്മാര്ക്ക് വിശപ്പും ദാഹവും വന്നതിനാല്‍ അവര്‍ക്ക് അന്നം കൂടാതെ നിലനില്ക്കാനാവില്ല. അതിനാല്‍ അന്നം സൃഷ്ടിക്കാന്‍ ആലോചിച്ചു. ദേവതകളുടെ വിശപ്പും ദാഹവും തീര്‍ക്കാന്‍ അന്നം ഉണ്ടാക്കിയാല്‍ മാത്രമേ സൃഷ്ടി പൂര്‍തത്തിയാവുകയുള്ളൂ. അതിനും ഈശ്വരന്റെ ഇച്ഛ തന്നെയാണ് കാരണം. നിഗ്രഹത്തിനും അനുഗ്രഹത്തിനും ഈശ്വരനുള്ള സ്വാതന്ത്ര്യം പറയേണ്ടതില്ല. അന്നം കഴിക്കുന്നവനായി താന്‍ തന്നെ ശരീരത്തില്‍ പ്രവേശിക്കുന്നുവെന്നതിനാലും അന്ന സൃഷ്ടിയുടെ ഈ ഖണ്ഡം വളരെ പ്രധാനപ്പെട്ടതായി കരുതുന്നു. ഇന്ദ്രിയങ്ങളിലൂടെ അനുഭവിക്കുന്ന വിഷയങ്ങളും വായില്‍ ക്കൂടെ ഒഴിക്കുന്ന ഭക്ഷണവും ഒക്കെ അന്നം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നു.
സോളപോഭ്യത്പത് താഭ്യോളഭിതപ്താഭ്യോ
മൂര്‍ത്തിരജായത
യാ വൈ സാ മൂര്‍ത്തിരജായതാന്നം വൈതത്.
ഈശ്വരന് ജലത്തെ ലക്ഷ്യമാക്കി സങ്കല്പമാകുന്ന തപസ്സ് ചെയ്തു. ഈ സങ്കല്പ തപസ്സില്നിന്ന് മൂര്‍ത്തിയുണ്ടായി. ആ മൂര്‍ത്തിയാണ് അന്നം.
അന്നത്തെ സൃഷ്ടിക്കണമെന്നു കരുതി ഈശ്വരന് ജലപ്രധാനമായ പഞ്ചഭൂതങ്ങളെ ലക്ഷ്യമാക്കി തപസ്സു ചെയ്തു. സങ്കല്പം ചെയ്തു എന്നര്‍ത്ഥം. ഇങ്ങനെ ഈശ്വര സങ്കല്പത്തിനനുസരിച്ച് പഞ്ചഭൂതങ്ങളാകുന്ന ഉപാദാന കാരണത്തില്‍നിന്ന് ശരീരത്തെ നിലനിര്‍ത്തുന്നതിന് സാമര്‍ത്ഥ്യമുള്ളതും ചരാചരസ്വരൂപവുമായ മൂര്‍ത്തി ഉണ്ടായി. ഘനരൂപമായ പദാര്‍ത്ഥം ഉണ്ടായി എന്നുപറയാം. സൂക്ഷ്മങ്ങളായ ഭൂതങ്ങള്‍ ചരണങ്ങളും അചരണങ്ങളുമായ സ്ഥൂലപ്രപഞ്ചമായി മാറുന്നതിനെയാണ് മൂര്‍ത്തി, ഘനരൂപം എന്നതുകൊണ്ട് ലക്ഷ്യമാക്കുന്നത്. ഇന്ദ്രിയങ്ങളെക്കൊണ്ട് അനുഭവിക്കുന്നതാണ് പ്രപഞ്ചം. അതുകൊണ്ട് ദേവതകള്‍ക്കും ഇവയെ കഴിക്കാനാവുന്നു. അതിനാല്‍ അതിനെ അന്നം എന്നുവിളിക്കുന്നു. ചരാചര മൂര്‍ത്തി എന്നുപറയുമ്പോള്‍ ചരങ്ങളായ എലി മുതലായവയും അചരങ്ങളായ നെല്ല് മുതലായ ധാന്യങ്ങളോ ധാന്യച്ചെടികളോ എന്നെല്ലാം അര്‍ത്ഥമാക്കേണ്ടതാണ്.
തദേനത് സൃഷ്ടാ പരാങ്ത്യജിഘാംസത്
തദ്വാചാ ളജി-
ഘൃഷത് തന്നാശക്നോദ്വാചാ
ഗ്രഹീതും സയദ്ധൈനദ്വാ-
ചാളഗ്രഹഹൈഷ്യദഭിവ്യാഹൃതൈ്യവാന്നമത്രപ്സ്യത്.
സൃഷ്ടിക്കപ്പെട്ട ആ അന്നം പിന്തിരിഞ്ഞ് ഓടിപ്പോകാന്‍ തുടങ്ങി. വിരാട് പുരുഷന് ആ അന്നത്തെ വാക്കുകൊണ്ട് പിടിക്കുവാന്‍ ആഗ്രഹിച്ചു. വാക്കിനാല്‍ ഗ്രഹിക്കാന്‍ കഴിഞ്ഞില്ല. അന്നത്തിനെ വാക്കുകൊണ്ട് പിടിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ അന്നത്തിന്റെ പേര് പറഞ്ഞ് കൊണ്ട് മനുഷ്യന് തൃപ്തരാകുമായിരുന്നു.
ലോകങ്ങള്‍ക്കും ലോകപാലന്മാര്‍ക്കും അല്ലെങ്കില്‍ ഇന്ദ്രിയങ്ങള്‍ക്കും ഇന്ദ്രിയദേവതകള്‍ക്കും വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ് ആ അന്നം. പൂച്ചയുടെ മുന്നിലകപ്പെട്ട എലിയെ പോലെ തന്റെ മരണമാണ് മുന്നില്‍ എന്ന് കരുതി അന്നം പിന്തിരിഞ്ഞ് ഓടാന്‍ തുടങ്ങി. കഴിക്കാനായിരിക്കുന്ന ദേവതകള്‍ക്ക് പിടികൊടുക്കാതെ ഓടി. അന്നം ഇങ്ങനെ ചെയ്യുന്നതുകണ്ട് അന്നാദന്‍മാരായ ദേവതകള്‍ക്ക് അന്നത്തെ ഗ്രഹിക്കുവാന്‍ പ്രയാസമുണ്ടെന്ന് കരുതി വിരാട് പുരുഷന് തന്റെ വാക്കുകൊണ്ട് അന്നത്തെ പിടിക്കുവാനാഗ്രഹിച്ചു. എന്നാല്‍ ആദ്യമുണ്ടായ ആ വിരാട് പുരുഷന് അന്നത്തെ വാക്കിലൊതുക്കാനായില്ല. അപ്പോള്‍ വാഗ് ഇന്ദ്രിയത്തിന് അന്നം വിഷയമാകുമായിരുന്നുവെങ്കില്‍ ഇപ്പോഴും അന്നം എന്ന് പരഞ്ഞാല് അതുകൊണ്ട് തന്നെ ലോകത്തുള്ളവയെല്ലാം തൃപ്തരാകുമായിരുന്നു. ആ പുരുഷനില്‍ നിന്നാണല്ലോ ലോകരെല്ലാം ഉണ്ടായത്. അവര്‍ക്കും വാക്കുകൊണ്ട് അന്നം സ്വീകരിച്ച് സംതൃപ്തിയടയാമായിരുന്നു.
മറ്റുള്ള ഇന്ദ്രിയങ്ങളെക്കൊണ്ടും അന്നത്തിനെ ഗ്രഹിക്കാനായില്ല എന്ന് ഇനിയുള്ള മന്ത്രങ്ങളില്‍ പറയുന്നു.
തത് പ്രാണേനാജിഘൃക്ഷയത്
തന്നാശക്നോത് പ്രാണന
ഗ്രഹീതും സ യദ്ധൈനത് പ്രാണേനാഗ്രഹൈഷ്യദഭിപ്രാണ്യ ഹൈവാന്നമത്രപ്സ്യത്
പുരുഷന് അന്നത്തിനെ ഘ്രാണേന്ദ്രിയംകൊണ്ട് ഗ്രഹിക്കുവാനാഗ്രഹിച്ചു. ഘ്രാണേന്ദ്രിയത്താലും അന്നത്തെ പിടിച്ചെടുക്കാനായില്ല. വിരാട് പുരുഷന് അന്നത്തിന്റെ ഘ്രാണേന്ദ്രിയംകൊണ്ട് പിടിച്ചെടുത്തുത്തിരുന്നുവെങ്കില്‍ ലോകത്തുള്ളവയെല്ലാം അന്നത്തിന്റെ മണംകൊണ്ട് തന്നെ തൃപ്തരായിത്തീരുമായിരുന്നു.
തച്ചക്ഷുഷാജി ഘൃക്ഷത് തന്നാ
ശക്നോച്ചക്ഷുഷാഗ്രഹീതും
സയദ്ധൈനച്ചക്ഷുഷാഗ്രഹൈഷ്യദ്
ദൃഷ്ട്വാ ഹൈവാന്നമത്രപ്സ്യത്.
പുരുഷന് അന്നത്തിനെ കണ്ണുകൊണ്ട് പിടിക്കണമെന്ന് ആഗ്രഹിച്ചു. കണ്ണുകൊണ്ടും പിടിക്കുവാന്‍ കഴിഞ്ഞില്ല. അതിനെ കണ്ണുകൊണ്ട് പിടിച്ചിരുന്നുവെങ്കില്‍ അന്നത്തിനെ കണ്ടുകൊണ്ടു മാത്രം മനുഷ്യന് തൃപ്തിപ്പെടുമായിരുന്നു.
തച്ഛ്രോത്രേണാജീഘൃക്ഷത് തന്നാശക്നോച്ഛ്രോത്രേണ ഗ്രഹീതും. സയദ്ധൈനച്ഛ്രോത്രേണാഗ്രഹൈഷ്യച്ഛ്രോത്വാ ഹൈവാന്നമത്രപ്സ്യത്.
പുരുഷന് അന്നത്തിനെ കാത് കൊണ്ട് പിടിക്കുവാന്‍ തുനിഞ്ഞു. എന്നാല്‍ കാതുകൊണ്ടും പിടിക്കാനായില്ല. കാതുകൊണ്ട് പിടിക്കാനായിരുന്നുവെങ്കില്‍ അന്നത്തിനെപ്പറ്റി കേള്‍ക്കുമ്പോള്‍ തന്നെ നമ്മള് സംതൃപ്തരാകുമായിരുന്നു.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: