ഗോള്‍ഡ്കോസ്റ്റ്: ഭാരോദ്വഹനത്തില്‍ ഇന്ത്യ കുതിപ്പ് തുടരുന്നു. പൂനം യാദവിലൂടെ ഇന്ത്യ അഞ്ചാം സ്വര്‍ണം സ്വന്തമാക്കി. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങില്‍ പുത്തന്‍ റെക്കോഡോടെ മനു ഭാക്കറും ടേബിള്‍ ടെന്നീസില്‍ വനിതാ ടീമും സ്വര്‍ണം നേടിയതോടെ ഇന്ത്യക്ക് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഏഴു സ്വര്‍ണമെഡലായി.
വനിതകളുടെ 69 കിലോഗ്രാം വിഭാഗത്തില്‍ 222 കിലോഗ്രാം ഉയര്‍ത്തിയാണ് പൂനം യാദവ് സ്വര്‍ണമണിഞ്ഞത്. സ്നാച്ചില്‍ 100 കിലോഗ്രാമും ക്ലീന്‍ ആന്‍്ഡ് ജെര്‍ക്കില്‍ 122 കിലോഗ്രാമും ഉയര്‍ത്തി. ഇംഗ്ലണ്ടിന്റെ സാറാ ഡേവിസ് വെളളിയും (217 കിലോഗ്രാം) ഫിജിയുടെ വൈവൈ (216 കിലോഗ്രാം ) വെങ്കലവും നേടി.
പതിനാറുകാരിയായ മനുഭാക്കര്‍ 240.9 പോയിന്റിന്റെ റെക്കോഡ് കുറിച്ചാണ് പത്ത് മീറ്റര്‍ എയര്‍പിസ്റ്റളില്‍ സ്വര്‍ണം നേടിയത്. ഇന്ത്യയുടെ തന്നെ ഹീന സിദ്ധുവിനാണ് വെള്ളി മെഡല്‍- 234 പോയിന്റ്. ഓസ്ട്രേലിയയുടെ എലനയ്ക്കാണ് വെങ്കലം- 214.9 പോയിന്റ്. ഐഎസ്എസ്്എഫ് ലോക കപ്പ്, ജൂനിയര്‍ ലോകകപ്പ് എന്നിവയില്‍ മനു പത്ത് മീറ്റര്‍ എയര്‍പിസ്റ്റളില്‍ സ്വര്‍ണം നേടിയിരുന്നു.
പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷുട്ടിങ്ങില്‍ ഇന്ത്യയുടെ രവികുമാറിന് വെങ്കലം ലഭിച്ചു. 224.1 പോയിന്റു നേടിയാണ് രവികുമാര്‍ മൂന്നാം സ്ഥാനം നേടിയത്്. ഓസ്ട്രേലിയയുടെ ഡെയ്ന്‍ സാംപ്സണ് (245 പോയിന്റ്) സ്വര്‍ണവും ബംഗ്ലാദേശിന്റെ അബ്ദുള്ള ഹെല് ബക്കി (244.7 പോയിന്റ് ) വെള്ളിയും നേടി.
ഇന്ത്യയുടെ വികാസ് താക്കുര്‍ ഭാരോദ്വഹനത്തില്‍ പുരുഷന്മാരുടെ 94 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലം കരസ്ഥമാക്കി. 351 കിലോഗ്രാം ഉയര്‍ത്തിയാണ് താക്കൂര്‍ മൂന്നാമനായത്. സ്നാച്ചില്‍ 159 കിലോഗ്രാമും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 192 കിലോഗ്രാമും ഉയര്‍ത്തി. നിലവിലെ ചാമ്പ്യന്‍ പാപ്പുവ ന്യൂ ഗിനിയയുടെ സ്റ്റീവന്‍ കാറിക്കാണ് ഈ ഇനത്തില്‍ സ്വര്‍ണം . 370 കിലോഗ്രാം ഉയര്‍ത്തിയാണ് സറ്റീവന്‍ ഒന്നാം സ്ഥാനത്തെത്തിയത്. കാനഡയുടെ ബോഡി സാന്റവി 369 കിലോഗ്രാം പൊക്കി വെള്ളിയും നേടി.
ആതിഥേയാരായ ഓസ്ട്രേലിയ 30 സ്വര്‍ണവും 25 വെളളിയും 28 വെങ്കലവും നേടി മെഡല്‍ നിലയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 19 സ്വര്‍ണവും 18 വെള്ളിയും ഒമ്പത് വെങ്കലവും നേടിയ ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്. കനാഡയാണ് മൂന്നാം സ്ഥാനത്ത്. ഏഴു സ്വര്‍ണവും 15 വെള്ളിയും 10 വെങ്കലവും അവര്‍ക്കുണ്ട്് . ഇന്ത്യ ഏഴു സ്വര്‍ണവും രണ്ട് വെളളിയും മൂന്ന് വെങ്കലവും നേടി നാലാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: