ഗോള്‍ഡ്കോസ്റ്റ്: ലോക രണ്ടാം നമ്പറായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ഇന്ത്യന്‍ വനിതകള്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കിയില്‍ സെമിഫൈനല്‍ സാധ്യത നിലനിര്‍ത്തി. പൂള് എ ലീഗ് മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ ക്കാണ് ഇന്ത്യ വിജയം നേടിയത്.
മുപ്പത്തിയഞ്ചാം സെക്കന്‍ഡില്‍ തന്നെ ഗോള്‍ വഴങ്ങിയ ഇന്ത്യന്‍ വനിതകള്‍ ശക്തമായ തിരിച്ചുവരവിലൂടെയാണ് വിജയം സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലെക്സാന്ദ്ര ഡാന്സണാണ് തുടക്കത്തിലെ തന്നെ ഗോള്‍ നേടി ടീമിനെ മുന്നിലെത്തിച്ചത്.
പൊരുതിക്കളിച്ച ഇന്ത്യ മൂന്നാം ക്വാര്‍ട്ടറില്‍ സമനില നേടി. അവസരം മുതലാക്കി നവ്്നീത് കൗറാണ് ലക്ഷ്യം കണ്ടത്. 48-ാം മിനിറ്റില്‍ ഇന്ത്യ നിര്‍ണായക ഗോളിലുടെ വിജയം പിടിച്ചു. പെനാല്‍റ്റി സ്ട്രോക്ക് ഗോളിലേക്ക് തിരിച്ചുവിട്ട് ഗുര്‍ജിത്ത് കൗറാണ് വിജയം സമ്മാനിച്ചത്.
ആദ്യ മത്സരത്തില്‍ ദുര്‍ബലരായ വെയ്ല്‍സിനോട് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ മലേഷ്യയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ശക്തമായ തിരിച്ചുവരവ് നടത്തി.
ഇംഗ്ലണ്ടിനെയും മറികടന്നതോടെ ഇന്ത്യയുടെ സെമി സാധ്യത സജീവമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: