ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം അഴിമതിക്കേസ് അന്വേഷിച്ചിരുന്ന സിബിഐ ഓഫിസര്‍ സുരേഷ് കുമാര്‍ പല്‍സാനിയ (44) അന്തരിച്ചു. തെക്കന്‍ ദല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. രക്താര്‍ബുദമായിരുന്നു മരണകാരണം.
സി.ബി.ഐയിലെ ഏറ്റവും സമര്‍ഥരായ ഉദ്യോഗസ്ഥരില്‍ ഒരാളായാണ് പല്‍സാനിയ അറിയപ്പെട്ടുന്നത്. രാജസ്ഥാന് സ്വദേശിയായ ഇദ്ദേഹം 1996 ബാച്ച് ഓഡീശ കേഡറില്‍ നിന്നുള്ള ഐപിഎസ് ഓഫിസറാണ്. 2006 മുതല്‍ സിബിഐയില്‍ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. സിബിഐയില്‍ ഡിഐജിയായിരുന്നു. മികച്ച സേവനത്തിനു രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്.
2ജി സ്പെക്ട്രംകേസില്‍ ടെലികോം മുന്‍മന്ത്രി എ. രാജ. ഡിഎംകെ നേതാവ് കനിമൊഴി എന്നിവര്‍ക്കെതിരേ അദ്ദേഹം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസ് അന്വേഷണത്തിലും ഇദ്ദേഹം പങ്കാളിയായിരുന്നു. ക്വീന്‍സ് ബാറ്റണ്‍ റാലിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സുരേഷ് കല്‍മാഡിയുടെ പങ്ക് കണ്ടെത്താന്‍ ലണ്ടനിലേക്ക് അന്വേഷണത്തിനായി പോയ രണ്ടംഗ സംഘത്തിലും പല്‍സാനിയ അംഗമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: