ന്യൂദല്‍ഹി: ചെങ്ങന്നൂര്‍ ഭാസ്ക്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്റെ ജീവപര്യന്തം ശിക്ഷ ശരിവെച്ച് സുപ്രീംകോടതി. കൊല നടക്കുമ്പോള്‍ ഷെറിന് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂവെന്നും കൂട്ടുപ്രതികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്ന് വിചാരണ കോടതിയില്‍ ഷെറിന് മൊഴി നല്‍കിയിട്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. ഹൈക്കോടതി വിധിച്ച ജീവപര്യന്തം തടവിനെതിരെയാണ് ഷെറിന് സുപ്രീംകോടതിയെ സമീപിച്ചത്.
2009ല്‍ ചെങ്ങന്നൂരില്‍ അമേരിക്കന്‍ മലയാളിയായ ഭാസ്ക്കര കാരണവരെ കൊലപ്പെടുത്തിയ കേസില്‍ മരുമകള്‍ ഷെറിനെയും കാമുകനെയും കൂട്ടാളികളെയും മാവേലിക്കര അതിവേഗ കോടതിയാണ് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്. ഈ ഉത്തരവ് ഹൈക്കോടതിയും ശരിവെച്ചു. ഇതിനെതിരെയാണ് ഷെറിന് സുപ്രീംകോടതിയെ സമീപിച്ചത്.
കൊലനടത്തിയത് പുറത്തുനിന്നെത്തിയവരാണെന്നും തന്നെ കേസില്‍ കുടുക്കിയതാണെന്നുമാണ് ഷെറിന്റെ വാദം. എന്നാല്‍ കൊലപാതകം നടക്കുന്ന സമയം വീട്ടില്‍ ഷെറിന് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ജസ്റ്റിസ് എസ്. എ ബോബ്ടെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. വിചാരണ കോടതിയില്‍ നല്കിയ മൊഴികളും സുപ്രീംകോടതി പരിഗണിച്ചു.
എതിര്‍ഭാഗത്തിന് നോട്ടീസ് പോലും അയക്കാതെയാണ് സുപ്രീംകോടതി ഷെറിന്റെ അപ്പീല്‍ തള്ളിയിരിക്കുന്നത്. കേസിലെ മറ്റു പ്രതികളായ ബാസിത് അലിയും മറ്റു രണ്ടുപേരും ഹൈക്കോടതി വിധിച്ച ജീവപര്യന്തം തടവിനെതിരെ സുപ്രീംകോടതിയെ ഇതുവരെ സമീപിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: