ന്യൂദല്‍ഹി: ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ കനത്ത വിജയം കോണ്‍ഗ്രസ് സ്വന്തമാക്കിയത് ആര്‍എസ്എസ് സഹകരണത്തോടെയെന്ന് വെളിപ്പെടുത്തി റഷീദ് കിദ്വായിയുടെ പുസ്തകം 24 അക്ബര്‍ റോഡ്, എ ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് ദി പീപ്പിള്‍ ബിഹൈന്‍ഡ് ദി ഫോള്‍ ആന്‍ഡ് റൈസ് ഓഫ് ദി കോണ്‍ഗ്രസ്.1984 പൊതു തെരഞ്ഞെടുപ്പില്‍ 523 സീറ്റുകളില്‍ 415 എണ്ണവും സ്വന്തമാക്കി കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാജീവ് ഗാന്ധി ആര്‍എസ്എസുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണെന്നാണ് പുസ്തകം വ്യക്തമാക്കുന്നത്. എന്നാല്‍ ആരോപണം ആര്‍എസ് എസ് നിഷേധിച്ചു.
ബിഗ് ട്രീ ആന്‍ഡ് ദി സാപ്ലിങ്ങ് എന്ന മൂന്നാം അദ്ധ്യായത്തിലാണ് ഇത് സംബന്ധിച്ചുളള വെളിപ്പെടുത്തല്‍. ഇന്ദിരാ ഗാന്ധി വധത്തില്‍ നിന്നാണ് അദ്ധ്യായം ആരംഭിക്കുന്നത്. ഇന്ദിരയുടെ മരണത്തെ തുടര്‍ന്ന് ദല്‍ഹിയിലെത്തിയ രാജീവിനെ അദ്ദേഹം അടുത്ത പ്രധാനമന്ത്രിയാകണമെന്നതാണ് മന്ത്രിസഭയുടെയും കോണ്‍ഗ്രസ്സിന്റെയും ആഗ്രഹമെന്ന് ഇന്ദിരയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മറ്റ് വിശ്വസ്തരും ധരിപ്പിച്ചു. അവിടെയാണ് രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രതീക്ഷകള്‍ രൂപം കൊള്ളുന്നത്. സ്വരാഷ്ട്രം രൂപീകരിക്കാനുള്ള സിഖ് മതസ്ഥരുടെ നീക്കം കേന്ദ്രീകരിച്ചായിരുന്നു രാജീവ് ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം പ്രധാനമായും മുന്നേറിയത്.
ഹിന്ദുക്കളുടെ അസുരക്ഷിതത്വം ചൂഷണം ചെയ്ത് താനാണ് അവരുടെ രക്ഷകന് എന്ന ചിന്ത ഹിന്ദുക്കള്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു രാജീവിന്റെ രഹസ്യ അജണ്ടയെന്നും പുസ്തകം പറയുന്നു. അമ്മ ഇന്ദിരയുടെ മരണത്തെ തുടര്‍ന്നുള്ള സഹതാപ തരംഗത്തിന്റെ ആനുകൂല്യത്തിനൊപ്പം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുഖം കൂടിയാകുക എന്ന ലക്ഷ്യത്തോടെ അന്നത്തെ ആര്‍എസ്എസ് സര്‍സംഘചാലക് ബാലാസാഹേബ് ദേവറസുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിക്കുകയായിരുന്നു എന്നും പുസ്തകം ചൂണ്ടികാണിക്കുന്നു. രഹസ്യ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത് വന്നപ്പോള്‍ ഇരു കൂട്ടരും അത് നിഷേധിച്ചെങ്കിലും തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ റെക്കോര്‍ഡു വിജയത്തോടെ രാജീവ് അധികാരത്തിലെത്തുകയായിരുന്നു.
രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തെ കുറിച്ചുള്ള കിദ്വായിയുടെ വാദങ്ങള്ക്കതിരെ ഇതുവരെയും കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഈ വാദം കൂടുതല്‍ ശക്തിപ്പെടുത്തും വണ്ണം മുന്‍ കോണ്‍ഗ്രസ് എംപി കുറച്ചു നാളുകള്‍ക്ക് മുന്‍പ് രംഗത്തെത്തിയിരുന്നു. രാജീവിന്റെയും ദേവറസിന്റെയും കൂടിക്കാഴ്ചയ്ക്ക് മധ്യസ്ഥത വഹിച്ചത് താനാണെന്നായിരുന്നു മുന്‍ കോണ്‍ഗ്രസ് നേതാവും ലോകസഭാ അംഗവുമായിരുന്ന ബന്‍വാരിലാല്‍ പുരോഹിതിന്റെ വെളിപ്പെടുത്തല്‍. 2007 ലാണ് പുരോഹിത് ഇത് വ്യക്തമാക്കിയത്.
നാഗ്പൂര്കാരനായതിനാല് തനിക്ക് ദേവറസിനെ പരിചയം ഉണ്ടോ എന്ന് രാജീവ് ചോദിച്ചുവെന്നും പരിചയമുണ്ടെന്ന് താന്‍ പറഞ്ഞതനുസരിച്ച് അദ്ദേഹവുമായി കൂടിക്കാഴ്ച ഒരുക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയുമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: