അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ചരിത്രപ്രസിദ്ധമായ നാടകശാല സദ്യയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ~ഒന്‍പതാം ഉത്സവദിവസമായ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ നാടകശാലക്ക് സമീപം വലിയ പപ്പടം തൂക്കിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.
തുടര്‍ന്ന് തൂശനിലയില്‍ അഞ്ചു തരം ഉപ്പേരിയും നാലു തരം അച്ചാറും പഴവര്‍ഗ്ഗങ്ങളും വിളമ്പി.അമ്പലപ്പുഴ പാല്പ്പായസമുള്പ്പടെയുള്ള 5 തരം പായസങ്ങള്‍ വിളമ്പിയ ഇലയില്‍ സദ്യയുണ്ടശേഷം, നാടകശാലക്ക് വെളിയിലിറങ്ങിയവര് ഐതീഹ്യപ്പെരുമയുണര്ത്തി ചോറു വാരിയെറിഞ്ഞു.
തുടര്‍ന്ന് പടിഞ്ഞാറെ നടയിലെ പുത്തന്‍കുളത്തിനു സമീപമെത്തി വഞ്ചിപ്പാട്ടു പാടി തിരികെയെത്തിയ സംഘത്തിന് അമ്പലപ്പുഴ സി ഐ പഴക്കുല നല്കി സ്വീകരിച്ചു. പിന്നീട് തിരുനടയില്‍ വഞ്ചിപ്പാട്ടോടുകൂടി നാടകശാല സദ്യ ചടങ്ങുകള്‍ സമാപിച്ചു.
ഉത്സവം ഇന്ന് ആറാട്ടോടെ സമാപിക്കും.വൈകിട്ട് 4:30ന് കഞ്ഞിപ്പാടം വട്ടപ്പായിത്ര ക്ഷേത്രത്തില്‍ നിന്ന് പള്ളിവാള് വരവ് നടക്കും. 5ന് അമ്പലപ്പുഴ ക്ഷേത്രത്തില്‍ നിന്ന് ഇരട്ടക്കുളങ്ങര ക്ഷേത്രത്തിലേക്ക് ആറാട്ടുപുറപ്പെടും. അമ്പലപ്പുഴ വിജയകൃഷ്ണന്റെ പുറത്താണ് തിടമ്പേറ്റുക. രാത്രി 9ന് ഇരട്ടക്കുളങ്ങരയില്‍ നിന്ന് ആറാട്ടു തിരിച്ചെഴുന്നള്ളി അമ്പലപ്പുഴയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: