ഗുണാതീതന്റെ ആചാരം എങ്ങനെയാണ്? -കിം ആചാരഃ- എന്ന് അര്ജ്ജുന് ചോദിച്ചുവല്ലോ. ആ ചോദ്യത്തിന്റെ ഉത്തരമായ ഈ ശ്ലോകം, ഗുണാതീതന്റെ ലക്ഷണമാണ്; മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന പ്രത്യക്ഷമായ ലക്ഷണം കൂടിയാണ്.
(1) ഉദാസീനവദ് ആസീനഃ(14-23)
പരസ്പരം വാഗ്വാദം നടത്തുകയോ പോരടിക്കുകയോ ചെയ്യുന്ന രണ്ടു പക്ഷക്കാരോടും പക്ഷം പിടിക്കാതെ നില്‍ക്കുന്നവനെയാണ്-ഉദാസീനന്‍-എന്നു പറയുന്നത്. ഗുണാതീതനും ഉദാസീനനാണ്-സുഖം തരുന്ന സത്വഗുണത്തോടൊ, ദുഃഖം പ്രദാനം ചെയ്യുന്ന രജോഗുണത്തോടോ അജ്ഞാനവും ആലസ്യവും നല്കുന്ന തമോഗുണത്തോടൊ സ്നേഹമോ വിദ്വേഷമോ ഭാവിക്കാതെ, അനങ്ങാതെ ഇരിക്കും. മൂന്നു ഗുണങ്ങളും ഒന്നിച്ച്, ഗുണാതീതനെ ആക്രമിച്ചാല്‍ പോലും ലവലേശംപോലും ചലിക്കുകയില്ല, പരിപൂര്‍ണമായ ഭഗവദ് ഭാവത്തില്‍നിന്ന് മനസ്സിനെ ഇളക്കുകയില്ല-‘ഗുണൈഃ ന വിചാല്യന്തേ”- ത്രിഗുണങ്ങള്‍ക്ക് അതിനുള്ള ശക്തി ഇല്ല. ഗുണാതീതന് ത്രിഗുണങ്ങളുമായി ബന്ധപ്പെടാതെ, സാക്ഷിയായി നില്ക്കുകയാണെങ്കില് എങ്ങനെയാണ് ദേഹം നിലനിര്‍ത്തുന്നത്? പറയാം-
ഗുണാഃവര്ത്തന്തേ ഇതി- (14-23)
വളരെക്കാലം നിത്യമായും ഇടവിടാതെയുമുള്ള ഭഗവദ്ധ്യാനത്തില് സ്ഥിതി ചെയ്തു സ്ഥിരപ്രജ്ഞനായ ഗുണാതീതന്, ഭക്ഷണം ആരെങ്കിലും കൊടുത്താല്‍ കഴിക്കുന്നതായി കാണാം. പക്ഷേ ഒരിക്കലും വിഷയസുഖങ്ങളുടെ പിന്നാലെ ഓടുകയില്ല. ഭരതയോഗീശ്വരന് തന്റെ മൂന്നാമത്തെ ബ്രാഹ്മണ ജന്മത്തില് ഗുണാതീതനായി ജീവിച്ച രീതി ശ്രീമദ് ഭാഗവതം അഞ്ചാം സ്കന്ധം ഒമ്പതാമധ്യായത്തില്‍ വിവരിക്കുന്നുണ്ട്.
”യദൃച്ഛയാ വോ പസാദിതം, അല്പം,ബഹു,
മിഷ്ടം, കദന്നം വാ അഭ്യവഹരതി
പരം; ന ഇന്ദ്രിയപ്രീതിനിമിത്തം!!”
(=ആരെങ്കിലും കൊടുത്ത ആഹാരം അല്പമായാലും ധാരാളമായാലും സ്വാദുള്ളതായാലും ഇല്ലാത്തതായാലും കഴിക്കും. അങ്ങനെ കഴിക്കുന്നത് ഇന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്തി സന്തോഷിക്കാന്‍ വേണ്ടിയല്ല.) (ഗദ്യം-9)
ഈ വസ്തുതയാണ്-ഇംഗതേ-എന്ന് പറയുന്നത്. ”ഞാന്‍ ഭക്ഷണം കഴിക്കുകയാണ്, ഇതെന്റെ ഭക്ഷണമാണ് എന്ന് അഭിമാനിക്കുകയേ ഇല്ല. ഇന്ദ്രിയങ്ങള്‍ ത്രിഗുണങ്ങളുടെ പ്രേരണയ്ക്ക് വഴങ്ങി വര്‍ത്തിക്കുകയാണെങ്കിലും, ജീവാത്മാവിന് ഒരു വികാരവും ഇല്ല, ഉദാസീനത തന്നെയാണ്. ഇതാണ് ഗുണാതീതനും ഭഗവദാനന്ദരസം ആസ്വദിക്കുന്നവനുമായ ജീവാത്മാവിന്റെ പ്രത്യക്ഷമായ ലക്ഷണം.
9961157857
പ്രതികരിക്കാൻ ഇവിടെ എഴുതുക: