കണ്ണൂര്‍: പട്ടികജാതിക്കാരിയും വീട്ടമ്മയുമായ ചിത്രലേഖയോടും കുടുംബത്തോടും സിപിഎം സ്വീകരിക്കുന്ന നിലപാട് മനുഷ്യാവകാശ ലംഘനമാണെന്ന് ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. ചിത്രലേഖയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിത്രലേഖയെയും കുടുംബത്തെയും സിപിഎം വേട്ടയാടുകയാണ്. കുടുംബത്തെ ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് സിപിഎം സമീപനം. സര്‍ക്കാര്‍ തന്നെ നല്കിയ ഭൂമി പിണറായി സര്‍ക്കാര്‍ റദ്ദ് ചെയ്തതിലൂടെ സിപിഎമ്മിന്റെ മനസ്സിലിരിപ്പ് വ്യക്തമായിരിക്കുകയാണ്. ലക്ഷക്കണത്തിന് സര്‍ക്കാര്‍ ഭൂമി കയ്യേറി നശ്രത്രഹോട്ടലുകളും വാട്ടര്‍തീം പാര്‍ക്കുകളും പണിത ഭൂമാഫിയകളില് നിന്നും ഒരിഞ്ച് ഭൂമി പോലും തിരിച്ചുപിടിക്കാന്‍ സാധിക്കാത്ത സിപിഎം ഭരണകൂടം പട്ടികജാതി കുടുംബത്തിന്റെ ഭൂമി സാങ്കേതിക കാരണം പറഞ്ഞ് പിടിച്ചെടുക്കുകയാണ്. 14 വര്‍ഷമായി ഈ കുടുംബത്തിനെതിരെ സിപിഎം പീഡനം തുടരുകയാണ്.
വിഷയം ബിജെപി ദേശീയ പട്ടികജാതി കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കമ്മീഷന് അടുത്തദിവസം തന്നെ ചിത്രലേഖയുടെ കുടുംബത്തെ കാണാന്‍ ജില്ലയിലെത്തും. കൂടാതെ ദേശീയ വനിതാ കമ്മീഷനും ദേശീയ മനുഷ്യാവകാശ കമ്മീഷനും ബിജെപി പരാതി നല്‍കും. ചിത്രലേഖയുടെ കുടുംബത്തിന് അനുവദിച്ച ഭൂമി റദ്ധ് ചെയ്യുക വഴി പിണറായി സര്‍ക്കാറിന്റെ ദളിത് വിരുദ്ധ മുഖമാണ് അനാവരണം ചെയ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നേതാക്കളായ പി.സത്യപ്രകാശ്, പി.കെ.വേലായുധന്, കെ.രാധാകൃഷ്ണന്, എം.കെ.വിനോദ്, കുട്ടികൃഷ്ണന് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: