ഇരിട്ടി: മൂന്ന് ദിവസമായി പുന്നാട് ഗീതാഗ്രാമം നിവേദിതാ വിദ്യാലയാങ്കണത്തില്‍ നടന്നു വരുന്ന സമഷ്ടി ചണ്ഡികാ മഹാ യാഗം ഇന്ന് സമാപിക്കും. ഇന്നലെ ഹര്‍ത്താല്‍ ദിവസമായിട്ടും യാഗവേദിയില്‍ ഭക്തജനങ്ങളുടെ അഭൂതപൂര്‍വമായ ഒഴുക്ക് അനുഭവപ്പെട്ടു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലും ഭക്തജനങ്ങള്‍ യാഗവേദിയിലേക്കു ഒഴുകിയെത്തുകയായിരുന്നു. ആദ്യമായി മലയോരത്ത് നടക്കുന്ന യാഗം മേഖലയിലെ മലയോര വാസികള്‍ക്ക് ഒരു പുതുമയായിരുന്നു. യാഗവേദിയില്‍ എത്തിയ ഭക്തജനങ്ങള്‍ വേദിക്ക് ചുറ്റിലും ഭക്ത്യാദരപൂര്‍വ്വം തൊഴുതുനിന്നു. കാലത്തു എത്തിയ പലരും വൈകുന്നേരം വരെ യാഗവേദിക്ക് മുന്നില്‍ ഇരുന്നു യാഗത്തില്‍ പങ്കുചേര്‍ന്നു.
ഇന്നലെ രാവിലെ മുതല്‍ മഹാഗണപതിഹോമം, ഗായത്രി ഹോമം, നവഗ്രഹ ഹോമം, സൂക്താതി ഹോമങ്ങള്‍ , വടുക പൂജ, കുമാരി പൂജ, വൃക്ഷപൂജ, ബ്രാഹ്മണ പൂജ, യതിപൂജ, മഹാഹോമം, മഹാസുകൃത ഹോമം, മൂലമന്ത്ര ഹോമം തുടങ്ങിയവ യാഗ വേദിയില്‍ നടന്നു. നവഗ്രഹ ദോഷങ്ങള്‍ക്കു പരിഹാരമായി നടന്ന മഹാ നവഗ്രഹ പൂജയില്‍ പങ്കെടുക്കാനായിരുന്നു ഭക്തജനങ്ങള്‍ ഏറെയും തിടുക്കം കൂട്ടിയത്. യാഗത്തോടനുബന്ധിച്ച് നടക്കുന്ന അന്നദാനത്തിലും വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ഇന്ന് വൈകുന്നേരം 6 മണിയോടെ നടക്കുന്ന മഹാ പൂര്‍ണാഹൂതിയോടെ നാലു ദിവസം നീണ്ടുനിന്ന മഹാചണ്ഡികാ യാഗം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: