നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്കുശേഷം സന്തോഷ് ട്രോഫി കേരളത്തിന്റെ മണ്ണിലെത്തിക്കാന്‍ അനവരതം അധ്വാനിച്ച് വിജയം വരിച്ച കേരളത്തിന്റെ ചുണക്കുട്ടികളെ ആദരിക്കാനും അവര്‍ക്ക് ആവേശം പകരാനും െനടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയവര്‍ സ്വന്തം കക്ഷിരാഷ്ട്രീയത്തിന്റെ മുഖമുദ്രയായ കൊടികളുമേന്തിയിരുന്നുവത്രേ!
ശ്വസിക്കുന്ന വായുവിലും കഴിക്കുന്ന ഭക്ഷണത്തിലുമെല്ലാം സര്‍വ്വത്ര കക്ഷിരാഷ്ട്രീയത്തിന്റെ ചേരിതിരിവുകളും മത്സരവും കാണിക്കുന്നത് ഒരുതരം ചികിത്സയില്ലാത്ത രോഗമാണ്. സംശയമില്ല! രാഷ്ട്രീയ ചേരിതിരിവുകള്ക്കുപരി മനുഷ്യന്റെ കൂട്ടായ്മയും സ്നേഹബന്ധങ്ങളും തിരിച്ചറിയാനും, ക്രിയാത്മകമാക്കാനും കഴിയാതെ പോകുന്നു എന്ന വസ്തുത ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് നമ്മെ എത്തിക്കുകയെന്ന് നേതാക്കളെങ്കിലും തിരിച്ചറിഞ്ഞ് യുവജനങ്ങളെ ഉപദേശിക്കണം. വൈകരുത്.
പക്ഷേ, നേതാക്കള്‍ അവരെ ഉപദേശിക്കില്ലെന്നതാണ് വസ്തുത. കാരണം, പങ്കെടുക്കുന്ന പരിപാടികളുടെ മേന്മയോ മെച്ചമോ പരിഗണിക്കുന്നതിന് പകരം സ്വാര്‍ത്ഥലാഭവും ശത്രുനിഗ്രഹവുമാണ് നേതാക്കളുടെ ലക്ഷ്യം. ഈയൊരു പരിപാടിയുമായുള്ള സഹകരണത്തിലൂടെ പാര്‍ട്ടിക്ക് എന്ത് ലഭിച്ചു എന്ന ചിന്തയിലൂടെയാണ് കക്ഷിരാഷ്ട്രീയ ചിഹ്നം പേറുന്ന കൊടികളുടെ വരവ്. കായികകേരളത്തിന് നന്നായി അറിയാം, ഇവിടെ ഇത്തരം സംരംഭങ്ങള്‍ക്ക് തുണയായും മാര്ഗ്ഗദര്ശികളായും അചഞ്ചലം നിലകൊണ്ട പ്രസ്ഥാനങ്ങള്‍ ഏതൊക്കെയാണെന്ന്. നാല് മുദ്രാവാക്യം വിളികളിലൂടെ, പത്തു കൊടികള്‍ ഉയര്‍ത്തിപ്പിടിച്ചതിലൂടെ ആ വിശ്വാസം ഒഴുകിപ്പോകുമെന്ന ധാരണ വിവരക്കേടുകൊണ്ടു മാത്രമാണ്. നേരം നല്ലപോലെ പുലര്‍ന്നിരിക്കുന്നു! കൊടികള്‍ ഉയര്‍ത്തിപ്പിടിക്കാതെ ഹൃദയൈക്യത്തിലൂടെ ഒന്നുചേര്ന്നുനിന്ന് നിര്‍വ്വഹിക്കേണ്ട ഒരുപാട് കാര്യങ്ങള്‍ ഇവിടെയുണ്ടെന്ന് നേതാക്കള്‍ക്ക് കാട്ടിക്കൊടുക്കാന്‍ യുവജനവിഭാഗം മുന്നോട്ടുവരുമെന്ന് പ്രത്യാശിക്കുന്നു.
സി.പി. ഭാസ്കരന്,
നിര്‍മ്മലഗിരി, കണ്ണൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: