ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്വന്തം മൈതാനത്ത് ചെല്‍സി സമനിലയില്‍ കുരുങ്ങിയപ്പോള്‍ ആഴ്സണല്‍ വിജയിച്ചു. ചെല്‍സിയെ 1-1ന് വെസ്റ്റ് ഹാം യുണൈറ്റഡാണ് സമനിലയില്‍ പിടിച്ചുകെട്ടിയത്. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ചെല്‍സി മുന്നിട്ടുനിന്നെങ്കിലും കാര്യമുണ്ടായില്ല. ബാറിന് കീഴില്‍ വെസ്റ്റ് ഹാം ഗോളിയുടെ മികച്ച പ്രകടനം അവരെ ജയത്തില്‍നിന്ന് അകറ്റി.
കളിയുടെ 36-ാം മിനിറ്റില്‍ ചെല്‍സി ആദ്യം ലീഡ് നേടി. സെസാര്‍ അസ്പിലിക്വേറ്റയാണ് ഗോള്‍ നേടിയത്. എന്നാല്‍ 76-ാം മിനിറ്റില്‍ ജാവിയര്‍ ഹെര്‍ണാണ്ടസ് വെസ്റ്റ്ഹാമിനായി സമനില ഗോള്‍ കണ്ടെത്തി. സമനിലയില്‍ കുടുങ്ങിയ ചെല്‍സിയുടെ ചാമ്പ്യന്‍സ് ലീഗ് സാധ്യതയും തുലാസിലായി. 32 കളികള്‍ പൂര്‍ത്തിയായപ്പോള്‍ 57 പോയിന്റുമായി അഞ്ചാമതാണ് ചെല്‍സി. ലീഗിലെ ആദ്യ നാലു സ്ഥാനക്കാര്‍ക്കാണ് അടുത്തവര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ലഭിക്കുക.
മറ്റൊരു മത്സരത്തില്‍ ആഴ്സണല്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സതാംപ്ടണെ തകര്‍ത്തു. ഒരിക്കല്‍ ലീഡ് നേടിയശേഷമാണ് സതാംപ്ടണ് തോല്‍വി വഴങ്ങിയത്. കൡയുടെ 17-ാം മിനിറ്റില്‍ ഷെയ്ന് ലോങിലൂടെ സതാംപ്ടണ് മുന്നിലെത്തി. എന്നാല്‍ 28-ാം മിനിറ്റില്‍ അൗബമായെങിലൂടെ ഗണ്ണേഴ്സ് സമനില പാലിച്ചു. പിന്നീട് 38-ാം മിനിറ്റില്‍ ഡാനി വെല്‍ബാക്കിലൂടെ ആഴ്സണല്‍ ലീഡ് നേടി.
73-ാം മിനിറ്റില്‍ ചാള്‍ളി ഓസ്റ്റിലൂടെ സതാംപ്ടണ് സമനില നേടി. 81-ാം മിനിറ്റില്‍ ഡാനി വെല്‍ബാക്ക് തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും നേടിയതോടെ വിജയം ആഴ്സണലിന് സ്വന്തം. ജയിച്ചെങ്കിലും ആഴ്സണലിന്റെ ചാമ്പ്യന്‍സ് ലീഗ് സാധ്യതയും തുലാസിലാണ്. 34 കളികളില്‍ നിന്ന് 54 പോയിന്റുള്ള അവര്‍ ആറാമതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: