തിരുവനന്തപുരം: മുന്‍ റോഡിയോ ജോക്കി രജേഷിന്റെ കൊലപാതകം ആസൂത്രണം ചെയ്ത മുഖ്യപ്രതി പിടിയില്‍. അലിഭായ് എന്ന സാലിഹാണ് പോലീസ് പിടിയിലായത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ഇന്ന് രാവിലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
രാജേഷിനെ കൊലപ്പെടുത്തുന്നതിനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്തത് അലിഭായിയാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കൊലപാതകം നടത്തിയതിന് ശേഷം ഇയാള്‍ ഖത്തറിലേക്ക് കടക്കുകയായിരുന്നു. ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് ഇയാളെ കേരളത്തിലെത്തിച്ച് പിടികൂടിയിരിക്കുന്നത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി.
കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകവുമായി നേരിട്ട് ബന്ധമുള്ളവരാണ് ഇവര്‍ മൂവരും. കേസിലെ സൂത്രധാരന്മാരില് ഒരാളായ സ്വാതി സന്തോഷ്, ഓച്ചിറ സ്വദേശികളായ യാസിന്, സനു എന്നിവരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളത്.
മാര്‍ച്ച് 27 ന് പുലര്‍ച്ചെ രണ്ടരയോടെയാണ് മടവൂരിലെ സ്വന്തം സ്റ്റുഡിയോയില്‍ വെച്ച് രാജേഷിനെ ഒരും സംഘം ആളുകള്‍ വെട്ടികൊലപ്പെടുത്തിയത്. സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷം ആലപ്പുഴയിലെ കായംകുളത്ത് നിന്ന് പ്രതികള്‍ സഞ്ചരിച്ച ചുവന്ന സ്വിഫ്റ്റ് കാര്‍ പോലീസ് കണ്ടെത്തിയിരുന്നു.
രാജേഷിന്റേത് ക്വട്ടേഷന്‍ കൊലപാതകമാണെന്ന് തുടക്കത്തില്‍ തന്നെ പോലീസ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാജേഷിന് ഖത്തറിലുള്ള ഒരു മലയാളി യുവതിയുമായി അടുപ്പമുണ്ടെന്നും ഇവരുടെ ഭര്‍ത്താവ് നല്കിയ ക്വട്ടേഷനാണ് രാജേഷിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നും വ്യക്തമായിരുന്നു. ക്വട്ടേഷന്‍ നല്കിയ യുവതിയുടെ ഭര്‍ത്താവ് സത്താറാണ് ഇനി പിടിയിലാകാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: