ഡമാസ്കസ്: പ്രശസ്ത അമേരിക്കൻ യുദ്ധ റിപ്പോർട്ടറായ മരിയ കോൾവിനെ സിറിയൻ സൈന്യം വധിച്ചുവെന്ന് വെളിപ്പെടുത്തൽ. മരിയയെ സിറിയൻ സൈന്യം പിന്തുടർന്ന് വധിക്കുകയായിരുന്നെന്ന് സിറിയയുടെ മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തിയത്.
സിറിയയിലെ യുദ്ധക്കെടുതികൾ പുറം ലോകമറിയാതിരിക്കാൻ വേണ്ടിയാണ് മരിയയെ പിന്തുടർന്ന് വധിച്ചതെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നേരത്തെ സിറിയന്‍ സൈന്യത്തിന്റെ രഹസ്യാന്വേഷണ സംഘത്തില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥൻ ഇപ്പോൾ സിറിയയിൽ നിന്നും പലായനം ചെയ്ത് യൂറോപ്പിൽ താമസിക്കുകയാണ്.
2012 ഫെബ്രുവരി 22ന് കോള്വിന് കൊല്ലപ്പെട്ടുവെന്നാണ് മുന്‍ സിറിയന്‍ ഉദ്യോഗസ്ഥൻ പറയുന്നത്. ഇവര്‍ക്കൊപ്പം ഫ്രഞ്ച് യുദ്ധ ഫോട്ടോഗ്രാഫറായിരുന്ന റെമി ഓച്ലിക്കും കൊല്ലപ്പെട്ടു. ഹോംസ് നഗരത്തിലെ മീഡിയാ കേന്ദ്രത്തിന് മുകളില്‍ ബോംബിട്ടാണ് സിറിയന്‍ സൈന്യം ഇരുവരെയും കൊലപ്പെടുത്തിയത്.
ബ്രിട്ടീഷ് പത്രമായ സണ്‍ഡെ ടൈംസിന് വേണ്ടിയാണ് കോള്വിന് സിറിയയിലേക്ക് പോയത്. സിറിയന്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ട 2011ലായിരുന്നു ഇത്. പിന്നീട് നിരവധി അഭിമുഖങ്ങളും സൈന്യത്തിന്റെ ക്രൂരതകളും വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ കോള്വിന് റിപ്പോർട്ട് ചെയ്തിരുന്നു. ബിബിസിക്കും സിഎന്‍എന്നിനും അവര്‍ അഭിമുഖങ്ങള്‍ തയ്യാറാക്കിയിരുന്നു.
കോള്‍വിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു സര്‍ക്കാരിതര സംഘടന സിറിയന്‍ ഭരണകൂടത്തിനെതിരെ അമേരിക്കന്‍ കോടതിയില്‍ പരാതി സമര്‍പ്പിച്ചിരുന്നു. സിറിയന്‍ മുന്‍ ഓഫീസര്‍ സാന്‍ഫ്രാന്‍സിസ്കോ കോടതിയില്‍ കോള്‍വിന്റെ മരണവുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: