ന്യൂദല്‍ഹി: കശാപ്പിനായി കന്നുകാലികളെ വില്‍ക്കരുതെന്ന് നിര്‍ദേശിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ വിജ്ഞാപനത്തില്‍ ഭേദഗതി. കശാപ്പിനായി കന്നുകാലികളെ ചന്തകളില്‍ വില്‍ക്കുന്നതിനുള്ള വിലക്ക് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. കാലിചന്തകളിലെ മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ജില്ലാ തലങ്ങളില്‍ കളക്ടര്‍ അദ്ധ്യക്ഷനായ സമിതികള്‍ വരും.
കഴിഞ്ഞ മെയ് 23-ന് ഇറക്കിയ വിജ്ഞാപനത്തിലാണ് സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. അതേസമയം, ആരോഗ്യമില്ലാത്തതും പ്രായം കുറഞ്ഞതുമായ കന്നുകാലികളെ വില്‍ക്കരുതെന്ന ചട്ടം നിലനിറുത്തിയിട്ടുണ്ട്.
നേരത്തെയുണ്ടായിരുന്ന വിജ്ഞാപനം അനുസരിച്ച് കാലികളെ അറവിനായിട്ടല്ല വില്ക്കുന്നതെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമായിരുന്നു. എന്നാല്‍ ഈ ചട്ടം സര്‍ക്കാര്‍ എടുത്തു കളഞ്ഞു. സംസ്ഥാന അതിര്‍ത്തികളുടെ 25 കിലോമീറ്റര്‍ പരിധിയില്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 50 കിലോമീറ്ററിലും ചന്തകള്‍ പാടില്ലെന്ന വ്യവസ്ഥ നീക്കിയിട്ടുണ്ട്.
കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി. സര്‍ക്കാരിന്റെ വിലക്ക് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സുപ്രീംകോടതി ഇത് ശരി വയ്ക്കുകയും ചെയ്തു.
ഭേദഗതിയുടെ കരടില്‍ കേന്ദ്രസര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: