കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ ആശുപത്രിയിലെ ചികിത്സാരേഖകള്‍ പുറത്ത് വന്നു. ശ്രീജിത്തിന്റെ ചെറുകുടലില്‍ മുറിവുണ്ടായിരുന്നുവെന്ന് രേഖയില്‍ പറയുന്നു. ആന്തരികാവയവങ്ങള്‍ മിക്കതും പ്രവര്‍ത്തന രഹിതമായിരുന്നു. പല ആന്തരിക അവയവങ്ങള്‍ക്കും ക്ഷതം ഏറ്റിരുന്നു. രക്ത സമ്മര്‍ദ്ദം ഉയര്‍ന്ന നിലയിലായിരുന്നു.
കഠിനമായ വയറുവേദനയും മൂത്രതടസവും അനുഭവപ്പെട്ട വിവരം ശ്രീജിത്ത് പോലീസിനെ അറിയിച്ചിരുന്നെങ്കിലും വൈദ്യസഹായം നല്കാന് തയ്യാറായില്ല. സംഭവമായി ബന്ധപ്പെട്ട് ഞായറാഴ്ച രാവിലെ നോര്‍ത്ത് പറവൂര്‍ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവരുടെ മൊഴിയെടുത്തിരുന്നു.
അടിവയറ്റില്‍ വേദനയും മൂത്രതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെയാണ് ശ്രീജിത്തിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോലീസ് സ്റ്റേഷനില്‍വച്ച് ശ്രീജിത്ത് പലതവണ ഛര്‍ദ്ദിക്കുകയും ചെയ്തിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ശ്രീജിത്തിന്റെ നില അതീവ ഗുരുതരമാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: