പാട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിലെ ചമ്പാരനിലെ മോത്തിഹാരിയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു.
മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി നിര്‍മ്മിച്ച ആദ്യത്തെ, 12,000 കുതിരശക്തിയുള്ള സമ്പൂര്‍ണ്ണ ഇലക്ട്രിക് ട്രെയിന്‍ അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു. മഥേപുരയിലാണ് ഇത്രയേറെ കരുത്തുള്ള ഇലക്ട്രിക് എന്ജിന് നിര്‍മ്മിക്കുന്നത്.
ഫ്രാന്‍സിന്റെ അല്‍സ്റ്റോം കമ്പനിയുടെ സഹായത്തോടെ മഥേപുര ഇലക്ട്രിക് ലോക്കോമോട്ടീവ് ഫാക്ടറിയില്‍ നിര്‍മ്മിച്ചതാണ് എന്ജിന്. 11 വര്‍ഷം കൊണ്ട് 800 ഹൈസ്പീഡ് എന്‍ജിനാണ് ഇവിടെ നിര്‍മ്മിക്കുക. മൊത്തം 2000 ലക്ഷം രൂപയുടെ പദ്ധതിയാണിത്. 6,000 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള എന്‍ജിനുകള്‍ക്ക് 120 കിലോമീറ്റര്‍ വേഗത്തില്‍ ഓടും.
മുസാഫര്‍പൂര്‍ സഗൗലി, സഗൗലി വാല്മീകി നഗര്‍ റെയില്‍പാതകളുടെ ഇരട്ടിപ്പിക്കലിന് അദ്ദേഹം തറക്കല്ലിട്ടു. 2401 കോടിയാണ് ഇതിനു വരുന്ന ചെലവ്. ബീഹാറിലെ കത്തിഹാറിനും പഴയ ദല്ഹിക്കുമിടയിലുള്ളചമ്പാരണ് ഹംസഫര്‍ എക്സ്പ്രസും അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു.
മഹാത്മാഗാന്ധിയുടെ ചമ്പാരണ്‍ സത്യഗ്രഹത്തെ അനുസ്മരിക്കുന്ന ചടങ്ങുകള്‍ക്ക് മോദി തുടക്കമിട്ടു. മോത്തിഹാരിയില്‍ നടന്ന ചടങ്ങില്‍, സ്വച്ഛ് ഭാരത് പദ്ധതിയുടെ വാഹകരായ 20,000 സ്വച്ഛ്ഗ്രഹികളെ (ശുചീകരണക്കാര്‍) അദ്ദേഹം അഭിസംബോധന ചെയ്തു. ജനങ്ങളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതിപക്ഷം ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് മോദി ചൂണ്ടിക്കാട്ടി. പദ്ധതികളെല്ലാം വച്ച് താമസിപ്പിക്കുകയാണ് യുപിഎ സര്‍ക്കാര്‍ ചെയ്തുവന്നിരുന്നത്. എന്നാല്‍ ജനങ്ങളുടെ സഹകരണത്തോടെ ഓരോ പദ്ധതികളായി പൂര്‍ത്തീകരിക്കുകയാണ് തന്റെ സര്‍ക്കാര്‍.
മഥേപുര ലോക്കോ ഫാക്ടറി മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഉത്തമ ഉദാഹരണമാണ്. ഇത് മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കും. 2007ല്‍ അനുമതി ലഭിച്ച പദ്ധതിയാണ്. എന്‍ഡിഎ സര്‍ക്കാര്‍ വന്ന ശേഷമാണ് പദ്ധതി തുടങ്ങിയത്. മൂന്നു വര്‍ഷം കൊണ്ട് ഇത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഇവിടെ നിര്‍മ്മിച്ച ആദ്യ എന്ജിന് ഇന്നലെ പുറത്തിറക്കി. അതാണ് തന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം. ഇപ്പോള്‍ ഫയലുകള്‍ വച്ച് താമസിപ്പിക്കുന്ന പരിപാടിയില്ല. ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് തന്റെ സര്‍ക്കാരിന്റെ കടമ. അദ്ദേഹം പറഞ്ഞു.
മോത്തിജ്ഹീല്‍ പ്രോജക്ട്, ബേട്ടിയ നഗര്‍ പരിഷത്ത് ജലവിതരണ പദ്ധതി, ഗംഗ പദ്ധതി തുടങ്ങിയവയ്ക്കും മോദി തറക്കല്ലിട്ടു.
നിതീഷിനെ പുകഴ്ത്തി മോദി
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രവര്‍ത്തനങ്ങളെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി. നിതീഷ് മികച്ച ഭരണാധിപനാണ്. അഴിമതിക്കും സാമൂഹ്യ വിരുദ്ധ ശക്തികള്‍ക്കും എതിരെ പോരാടുന്ന മികച്ച നേതാവാണ്. ക്ഷമയോടെ ഭരണം നിര്‍വ്വഹിക്കുന്ന അദ്ദേഹത്തിന് കേന്ദ്രം പരിപൂര്‍ണ്ണമായ പിന്തുണയാണ് നല്‍കുന്നത്. മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: