ഐതരേയ ഉപനിഷത്ത്-9
സ ഈക്ഷത കഥം ന്വിദം മദൃതേ സ്യാദ് സ ഈക്ഷത കതരേണപ്രപദ്യാ ഇതി. സ ഈക്ഷത യദി ഇതിവാചാഭിവ്യാഹൃതം യദി. പ്രാണനാഭിപ്രാണിതം യദി ചക്ഷുഷാ ദൃഷ്ടം യദി ശ്രോത്രേണ ശ്രുതം യദി ത്വചാസ്പ്രുഷ്ടം യദി മനസാ ധ്യാതം യദ്യപാനേനാഭ്യപാനിതം യദി ശിശ്നേന വിസൃഷ്ടമഥ കോഹമിതി.
ഈ ശരീരം എന്നെക്കൂടാതെ എങ്ങനെ നിലനില്‍ക്കുമെന്ന് സൃഷ്ടികര്‍ത്താവായ ഈശ്വരന് ആലോചിച്ചു. രണ്ടു മാര്‍ഗ്ഗങ്ങളില്‍ ഏതിലൂടെയാണ് ഞാന്‍ അകത്ത് കടക്കേണ്ടത്? വാക്ക് സ്വയം വ്യാഹരിക്കുകയും പ്രാണന് സ്വയം ശ്വസിക്കുകയും കണ്ണ് സ്വയം കാണുകയും ശ്രോത്രം സ്വയം കേള്‍ക്കുകയും ത്വക്ക് സ്വയം സ്പര്‍ശിക്കുകയും മനസ്സ് സ്വയം വിചാരിക്കുകയും അപാനന്‍ സ്വയം കഴിക്കുകയും ജനനേന്ദ്രിയം സ്വയം വിസര്‍ജ്ജിക്കുകയും ചെയ്യുന്നുവെങ്കില്‍ പിന്നെ ഞാന്‍ ആരാണ് എന്ന് സ്രഷ്ടാവ് വീണ്ടും ആലോചിച്ചു.
ഈ ശരീരത്തിലെ അവയവങ്ങളും ഇന്ദ്രിയങ്ങളും ശ്രദ്ധിക്കാനാളില്ലെങ്കില്‍ എങ്ങനെ കൃത്യതയോടെ പ്രവര്‍ത്തിക്കും. ഒരു അധിപതിയുടെ ആവശ്യം തീര്‍ച്ചയായും ഉണ്ട്. രാജാവിന് വേണ്ടി പട്ടണത്തിലെ പൗരന്മാര് പ്രവര്‍ത്തിക്കുന്നത് പോലെ ആരെങ്കിലും വേണം. രാജവിനെ പോലെ എല്ലാ കാര്യങ്ങളും അന്വേഷിക്കുകയും അവയെ പ്രവര്‍ത്തിപ്പിക്കുകയും വേണം. ഇവയുടെ കൃത അകൃത ഫലങ്ങള്‍ക്ക് സാക്ഷിഭൂതനും പ്രേരിപ്പിക്കുന്നവനും ഭോക്താവുമായി ഞാന്‍ തന്നെ സംഘാതത്തില്‍ പ്രവേശിക്കണമെന്നു സ്രഷ്ടാവ് കരുതി. ഞാനില്ലെങ്കില്‍ രാജാവില്ലാത്ത രാജ്യം പോലെ അനാഥമാകും. മൂര്‍ദ്ധാവും പാദവും അകത്തുകയറാനുള്ള രണ്ടു വഴികളാണ്. ഏതിലൂടെ കയറും? അകത്തു കയറി അവിടെയിരുന്നു ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് അവയുടെ പ്രവര്‍ത്തി ഫലം അനുഭവിച്ചാലേ തന്നെ വേണ്ടവിധം ആളുകള്‍ അറിയൂ. എല്ലാ ഇന്ദ്രിയങ്ങളും പ്രവര്‍ത്തിക്കുന്നത്ത് എനിക്ക് വേണ്ടിയാണ് എന്ന് അറിഞ്ഞു കൊള്ളട്ടെ എന്ന് കരുതി ശരീരത്തില്‍ കടക്കാന്‍ തയ്യാറായി. എല്ലാറ്റിനും ചേതനയെ നല്കുന്ന ആത്മാവ് ഇല്ലെങ്കില്‍ എങ്ങനെ ഇന്ദ്രിയങ്ങളും മറ്റും പ്രവര്‍ത്തിക്കും.രാജാവ് കൊട്ടാരത്തിലിരുന്നു എല്ലാം ചെയ്യിക്കുന്നത് പോലെയാണിത്.
ആത്മാവ് എങ്ങനെ ശരീരത്തില്‍ പ്രവേശിച്ചുവെന്ന് ഇനി പറയുന്നു-
സ ഏതമേവ സീമാനം
വിദാരൈ്യതയാദ്വാരാ പ്രാപദ്യത
സൈഷാ വിദൃതിര്‍ന്നാമ
ദ്വാസ്തദേത്തന്നാന്ദനം തസ്യത്രയ
ആവസ്ഥാത്രയഃ സ്വപ്നാഃ അയമാവസഥോളയമാവസഥോ യമാവസ്ഥാ ഇതി
ആ ഈശ്വരന് മൂര്‍ദ്ധാവിനെ പിളര്‍ന്ന് ഈ ദ്വാരത്തിലൂടെ ശരീരത്തില്‍ കടന്നു. അതാണ് വിദ്യുതി എന്ന പ്രസിദ്ധമായ ദ്വാരം. അത് ആനന്ദത്തിന്റെ സ്ഥാനമാണ്. അദ്ദേഹത്തിന് അവിടെ മൂന്ന് വാസസ്ഥാനങ്ങളും മൂന്ന് സ്വപ്നങ്ങളും ഉണ്ട്. ഇത് വാസസ്ഥാനമാകുന്നു. ഇത് വാസസ്ഥാനമാകുന്നു. ഇത് വാസസ്ഥാനമാകുന്നു എന്നിങ്ങനെ.
ആത്മാവ് അഥവാ ഈശ്വരന് ജ്ഞാനശക്തി രൂപത്തില്‍ ശിരസ്സിലെ നെറുക പിളര്‍ന്ന് ബ്രഹ്മരന്ധ്രത്തില്‍ക്കൂടി ശരീരത്തില്‍ പ്രവേശിച്ചു ജീവനായിത്തീരുന്നു. ക്രിയാശക്തിയായി പ്രാണന്റെ രൂപത്തില്‍ പ്രവേശിച്ചുവെന്ന് ഐതരേയാരണ്യകത്തില്‍ ഉപനിഷത്തിനു മുമ്പ് പറഞ്ഞിട്ടുണ്ട്. പ്രാണന് ആത്മാവിന്റെ ഭൃത്യന്റെ സ്ഥാനമേ ഉള്ളൂ എന്നതിനാല്‍ തന്റെ പ്രവേശനത്തിന് നെറുകയെ തെരഞ്ഞെടുത്തത് എന്ന് കരുതാം. വിദാരിതമെന്നാല്‍ പിളര്‍ന്നത് എന്നര്‍ത്ഥം. അതിനാല്‍ ഈ ദ്വാരത്തിന് വിദ്യുതി എന്ന് പേരുണ്ടായി. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഈ ദ്വാരം. ആത്മാവ് നേരിട്ട് പ്രവേശിച്ചതാണ് ഇതിലൂടെ. മരിക്കുമ്പോള്‍ ജീവന് ഇതുവഴി പുറത്തുപോകുന്നതിനാല്‍ ബ്രഹ്മലോകപ്രാപ്തി ഉണ്ടാകുന്നു. അങ്ങനെയാകുമ്പോള്‍ പരമാനന്ദം അനുഭവിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇതിന് ‘നാന്ദനം’ അഥവാ നന്ദനം എന്നും പേരുണ്ട്. ജീവനായിത്തീര്‍ന്ന ആത്മാവിന് മൂന്ന് വാസസ്ഥാനങ്ങളും മൂന്ന് അനുഭവങ്ങളും ഉണ്ട്. 1. ഉണര്‍ന്നിരിക്കുമ്പോള്‍ ഇന്ദ്രിയസ്ഥാനമായ വലത് കണ്ണ്. 2. സ്വപ്നം കാണുമ്പോള്‍ അനുകരണമായ മനസ്സ്. 3. സുഷുപ്തിയില്‍ ഹൃദയാകാശം. ഈ മൂന്ന് അവസ്ഥകളില്‍ മൂന്ന് അനുഭവങ്ങള്‍. അതിനെ ഇവിടെ സ്വപ്നം എന്ന പേരില്‍ പറഞ്ഞിരിക്കുന്നു. പാരമാര്‍ത്ഥികമായ ദൃഷ്ടിയില് ജാഗ്രത്തും സ്വപ്നവും സുഷുപ്തിയും സ്വപ്നം മാത്രമാണ്. അവിദ്യയില്‍പ്പെട്ട ആത്മാവ് ഈ മൂന്ന് തലങ്ങളില്‍ സ്വപ്നാടനം നടത്തുന്നു. ജീവന്റെ ആവാസങ്ങള്‍ ഇനി പറയാന്‍ പോകുന്ന പിതൃശരീരം, മാതൃശരീരം, തന്റെ തന്നെ ശരീരം എന്നിങ്ങനെ മൂന്ന് എണ്ണമാണെന്നു പറയാം.
സ്വജാതോ ഭൂതാന്യഭി വൈഖ്യത് കിമിഹാന്യം
വാവദിഷദിതി സ ഏതമേവ പുരുഷം ബ്രഹ്മ
തതമമപാശ്വദിദമദര്‍ശനമിതി
ജീവനായിത്തീര്‍ന്ന ആത്മാവ് ഭൂതങ്ങളേയും മറ്റും വിവേചനം ചെയ്ത് നോക്കി, ഇവിടെ ഈ ലോകത്തില്‍ ആത്മാവല്ലാതെ സാരമായി മറ്റെന്താണുള്ളത് എന്ന്. പിന്നീട് ഈ പുരുഷനെത്തന്നെ സര്‍വ്വവ്യാപിയായ ബ്രഹ്മമായി അറിഞ്ഞു.
അറിവില്ലായ്മയില്‍പ്പെട്ട് ഉഴലുന്ന ജീവന് സദ്ഗുരുവിന്റെ കാരുണ്യത്താല്‍ ഉപദേശം ലഭിച്ചു. അപ്പോള്‍ വേണ്ട വിധം വിവേചനം ചെയ്യാനായി. ഈ കാണായ ആകാശം മുതലായ ലോകങ്ങളും വിവിധ ജീവശരീരങ്ങളും എവിടെ നിന്ന് ഉണ്ടാകുന്നു? ആരാണ് രക്ഷിക്കുന്നത്? എവിടെയാണ് ഇവ ലയിക്കുന്നത്? എന്നിങ്ങനെ വിവേചനം ചെയ്തു. അപ്പോള്‍ ഒരു കാര്യം മനസ്സിലായി ഈ പ്രപഞ്ചം മായയാല്‍ മൂടിയതാണെന്ന്. ബ്രഹ്മമാണ് എല്ലാറ്റിനും ആധാരമായിരിക്കുന്നത്. ബ്രഹ്മമല്ലാതെ മറ്റൊന്നില്ല. താനുള്‍പ്പടെ എല്ലാം ബ്രഹ്മമെന്ന് അറിഞ്ഞ് ബ്രഹ്മത്തെ സാക്ഷാത്കരിച്ചു.
എന്നിട്ട് ഇങ്ങനെ പറഞ്ഞു ‘ എന്റെ സ്വരൂപം സാക്ഷാല്‍ ബ്രഹ്മം തന്നെയാണ്. ഞാന്‍ അതിനെ അറിഞ്ഞിരിക്കുന്നു. ബ്രഹ്മാനന്ദത്തിന്റെ അത്യല്‍ഭുതകരമായ അവസ്ഥയെ കാണിക്കാനാണ് ഇത് എന്ന് നീട്ടി പറഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: