ആലപ്പുഴ: നഗരത്തില്‍ വഴിവാണിഭക്കാര്‍ വീണ്ടു റോഡുകയ്യേറി കച്ചവടം സജീവം. മാസങ്ങള്‍ക്ക് മുമ്പ് നഗരസഭ, ആരോഗ്യ, റവന്യൂ വിഭാഗം ലക്ഷങ്ങള്‍ ചെലവഴിച്ച് കച്ചവടക്കാരെ ഒഴിപ്പിച്ചിരുന്നു. ഒഴിപ്പിച്ച് ആഴ്ചകള്‍ക്കുശേഷം കച്ചവടക്കാര്‍ വീണ്ടും എത്തിയെങ്കിലും ഗതാഗതത്തിനും കാല്‍നടക്കാര്‍ക്കും ബുദ്ധിമുട്ടായി.
ഇവിടെ വഴിയോരക്കച്ചവടക്കാരെ അനുവദിക്കരുതെന്ന കോടതിവിധിയും നിലവിലുണ്ട്. രാജ്യത്തെ മികച്ച ശുചിത്വ നഗരത്തെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സ്വച്ഛ് സര്‍വേക്ഷണ്‍ സര്‍വേയ്ക്ക് മുന്നോടിയായി വിപുലമായ മുന്നൊരുക്കം നടത്തി ജനങ്ങളുടെ ലക്ഷക്കണക്കിന് നികുതിപ്പണം ചെലവഴിച്ച് കൊട്ടിഘോഷിച്ച് നടത്തിയ ഒഴിപ്പിക്കലാണ് മാസങ്ങള്‍ പിന്നിട്ടതോടെ പ്രഹസനമായത്.
മുന്‍ കാലങ്ങളില്‍ ഫുട്പാത്തുകള്‍ കൈയേറിയാണ് വഴിയോര കച്ചവടം സജീവമായിരിന്നതെങ്കില് നിലവില്‍ കച്ചവടം ഫുട്പാത്തില്‍ നിന്നും റോഡിന്റെ ഒരു ഭാഗം പൂര്‍ണമായും കൈയേറിയത്.
ഏറ്റവും തിരക്കേറിയ മുല്ലയ്ക്കലും, ജില്ലാകോടതി മുതല്‍ കോടതിപാലം വരെയും കാല്‍നടയാത്രക്കാര്‍ക്ക് നടക്കാന്‍പോലും പറ്റാത്ത അവസ്ഥയാണ്. ഇരു പ്രദേശങ്ങളിലും കാല്‍നടക്കാര്‍ക്ക് സഞ്ചരിക്കാനുള്ള ഫുട്പാത്ത് വഴിയോര കച്ചവടക്കാരും, സമീപത്തെ വ്യാപാരികളും കൈയടക്കിയതോടെയാണ് കാല്‍നടയാത്രക്കാര്‍ വിഷമത്തിലായത്.
കച്ചവട വാഹനത്തിനോടു ചേര്ന്ന്പഴപ്പെട്ടികള് കൂട്ടിയി ടുന്നു. തിരക്കേറിയ ഭാഗത്തു യാത്രക്കാര്‍ ഭയന്നാണ് യാത്ര ചെയ്യുന്നത്. നിരത്ത് കൈയേറിയുള്ള കച്ചവടത്തിനെതിരേ മന്ത്രിയടക്കമുള്ള ജനപ്രതിനിധികള്‍ പല തവണ ശബ്ദമുയര്‍ത്തിയെങ്കിലും ഒഴിപ്പിക്കാനെത്തുമ്പോഴുള്ള സംഘടിത പ്രതിരോധം ഭയന്ന് നടപടികളെടുക്കാന്‍ അധികൃതര്‍ മടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: