ന്യൂദല്‍ഹി: രാജ്യത്തിന്റെ സാമൂഹ്യ-സാമുദായിക സന്തുലിതാവസ്ഥ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ചില പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രചാരണ-ബോധവല്‍ക്കരണ പരിപാടികളുമായി ബിജെപി. പ്രധാനമന്ത്രി മുതല്‍ സാധാരണ പ്രവര്‍ത്തകര്‍ വരെ പങ്കാളികളാകുന്ന പരിപാടികളാണ് ബിജെപി ആവിഷ്ക്കരിച്ചിരിക്കുന്നത്.
ഏപ്രില്‍ 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹിയില്‍ ഏകദിന ഉപവാസം നടത്തും. ഔദ്യോഗിക ചുമതലകള്‍ നിര്വഹിച്ചുകൊണ്ടാകും മോദിയുടെ സമരം. പാര്‍ലമെന്റ് സ്തംഭിപ്പിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ നടപടിക്കെതിരെയാണ് മോദിയുടെ പ്രതിഷേധം. ഇതേ ദിവസം ദേശീയ അധ്യക്ഷന്‍ കര്‍ണ്ണാടകയിലെ ഹൂബ്ലിയിലും ഉപവസിക്കും. എല്ലാ നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധത്തിന്റെ ഭാഗമാകും. എംപിമാര്‍ അതതു മണ്ഡലങ്ങളില്‍ ഉപവസിക്കണം. ഇന്ന് രാവിലെ പ്രധാനമന്ത്രി ബിജെപി എംപിമാരോട് വീഡിയോ വഴി സംവദിക്കും.
14ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും അംബേദ്ക്കര്‍ ജയന്തി സമുചിതമായി ആചരിക്കും. സാമൂഹ്യനീതി ദിനമായ 14ന് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.
ഏപ്രില്‍ 14 മുതല്‍ മെയ് 5 വരെ നീണ്ടുനില്‍ക്കുന്ന ഗ്രാമസ്വരാജ് അഭിയാന് ബിജെപിയും കേന്ദ്രസര്‍ക്കാരും സംഘടിപ്പിച്ചിട്ടുണ്ട്. സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിപാടിയുടെ ഭാഗമായി പാവപ്പെട്ടവരുടെ വീടുകളില്‍ സമ്പര്‍ക്കം ഉള്‍പ്പെടെയുണ്ട്. ഏപ്രില്‍ 18ന് രാജ്യവ്യാപകമായി സ്വച്ഛ് ഭാരത് പര്‍വ്വ് സംഘടിപ്പിക്കും. 20ന് ഉജ്ജ്വല പഞ്ചായത്ത് എന്ന പേരില്‍ 15,000 പരിപാടികളും ഗ്യാസ് വിതരണവും നടത്തും. ഗ്രാമസഭകളില്‍ 24ന് പഞ്ചായത്ത് രാജ് ദിനാചരണം,മെയ് 2ന് ബ്ലോക്ക് തലങ്ങളില്‍ കിസാന്‍ കല്യാണ്‍ കാര്യശാലകള്‍, മെയ് 5ന് ദേശീയ തലത്തില്‍ 4000 ബ്ലോക്കുകളില്‍ കൗശല്‍ വികാസ് മേളകള്‍ എന്നിവ സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: