2016 ഏപ്രില്‍ 10 പുലര്‍ച്ചെ ലോകത്തെത്തന്നെ ഞെട്ടിപ്പിച്ച മഹാദുരന്തത്തിന് രണ്ട് വര്‍ഷം തികയുകയാണ്. കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ടാണ് മഹാദുരന്തമായി മാറിയത്. 107 പേരാണ് മരിച്ചത്. അംഗഭംഗം ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റവരുമായി ഇന്നും ഏകദേശം 1000 ഭക്തജനങ്ങള്‍ ഈ ദുരന്തത്തിന്റെ ദുരിതം പേറി കഴിയുകയാണ്.
നമ്മുടെ മനസ്സില്‍ അന്നത്തെ ദുരന്തചിത്രം ഇന്നും നിറഞ്ഞുനില്ക്കുന്നു. അമിട്ടുകളില്‍നിന്ന് തീപടര്‍ന്നതാണോ? കത്തുന്ന അമിട്ടുമായി കോണ്‍ക്രീറ്റ് നിര്‍മ്മിത കമ്പപ്പുരയിലേക്ക് ഒരാള്‍ ഓടിക്കയറിയെന്ന് ജനങ്ങള്‍ നിസ്സംശയം പറയുന്നു. ഒരു അട്ടിമറിയുടെ ലക്ഷണങ്ങള്‍ കണ്ടിട്ടും അതിനെ നിസ്സാരമായി കാണുന്ന ഭരണ സംവിധാനം നിലനില്ക്കുന്നു. കമ്പപ്പുരയില്‍ നിന്ന് ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറി ഉണ്ടായപ്പോള്‍ പ്രദേശമാകെ അഗ്നി വിഴുങ്ങി. ചിന്നിച്ചിതറിയ ശരീരാവശിഷ്ടങ്ങളും കത്തിക്കരിഞ്ഞ മാംസക്കഷണങ്ങളും ജീവനുവേണ്ടി നിലവിളിക്കുന്ന മനുഷ്യരും. യുദ്ധം കഴിഞ്ഞ പടക്കളംപോലെ ഭീതിജനകമായിരുന്നു ക്ഷേത്ര പരിസരം.
ഭരിച്ചവര്‍ക്കും ഭരിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും, വര്‍ഷം രണ്ട് പിന്നിട്ടെങ്കിലും ഈ ദുരന്തത്തിന്റെ പിന്നിലെ യാഥാര്‍ത്ഥ്യം വെളിച്ചത്തു കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. അന്വേഷണം എങ്ങുമെത്താത്ത ഈ സമയത്തുപോലും കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണ കമ്മീഷനും അന്വേഷണവും വെറും പ്രഹസനമാവുന്നു. കമ്പം നടത്താന്‍ പോലീസിലും ജില്ലാ ഭരണകൂടത്തിലും സമ്മര്‍ദ്ദം ചെലുത്തിയ രാഷ്ട്രീയ നേതാക്കള്‍ എവിടെ? അവരും അന്വേഷണ പരിധിയില്‍ വരേണ്ടതല്ലേ? ആരാണ് അവരെ സംരക്ഷിക്കുന്നത്? മത്സരക്കമ്പത്തിന്റെ രണ്ട് ഭാഗത്ത് നിന്നും നേതൃത്വം കൊടുത്തവര്‍ എവിടെ? മാരകമായ സ്ഫോടനശേഷിയുള്ള വെടിക്കോപ്പുകള്‍ എന്തിന് ഉപയോഗിച്ചു? അതിന് അനുവാദം കൊടുത്തത് ആരാണ്? കമ്മിറ്റി അംഗങ്ങളോ പോലീസോ ഭരണകൂടമോ? നിരപരാധികളുടെ ജീവനെടുക്കുകയും ദുരിതത്തിലാക്കുകയും ചെയ്തവരെ വെളിച്ചത്തു കൊണ്ടു വരേണ്ടേ?
പുറ്റിങ്ങല്‍ ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ ‘സേവാഭാരതി’യുടെ സാന്നിദ്ധ്യം പ്രശംസനീയമാണ്. 18 ആശുപത്രികളായി എത്തിച്ച ഏകദേശം 1000 ആളുകള്‍ക്ക് സാന്ത്വന ഹസ്തവുമായി ‘സേവാഭാരതി’ പ്രവര്‍ത്തകര്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. ‘സേവാഭാരതി’യുടെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഒരു മാസത്തോളം ഈ ദുരന്തത്തില്‍ ദുരിതം അനുഭവിക്കുന്നവരോടൊപ്പം നിന്നു.
പ്രവാസിയായ യൂസഫ് അലി നല്കിയ രണ്ട് കോടി രൂപ സര്‍ക്കാരിലേക്ക് വന്നെങ്കിലും അതില്‍നിന്ന് ഒരു പൈസപോലും അര്‍ഹിക്കുന്നവര്‍ക്ക് കൊടുക്കാന്‍ ഇതുവരെ നടപടികള്‍ ഉണ്ടായിട്ടില്ല എന്നത് പ്രതിഷേധാര്‍ഹമാണ്. എന്തുകൊണ്ട് ഈ തുക വിതരണം ചെയ്തില്ല എന്നതിന് മറുപടി പറയേണ്ടത് കേരള സര്‍ക്കാരാണ്.
സര്‍ക്കാര്‍ നേരിട്ട് ദുരിതാശ്വാസം വിതരണം ചെയ്യുമ്പോള്‍ അവലംബിക്കേണ്ട പല മാനദണ്ഡങ്ങളും പാലിച്ചിട്ടില്ല എന്ന പരാതി ഉയരുന്നുണ്ട്. മരണമടഞ്ഞവരുടെ കാര്യത്തില്‍ അവരുടെ ആശ്രിതരെന്ന നിലയ്ക്ക്, വിവാഹിതനാണെങ്കില് ഭാര്യയേയും കുട്ടികളേയും, വൃദ്ധരായ മാതാപിതാക്കള്‍ ഉണ്ടെങ്കില്‍ അവരെയും പരിഗണിക്കേണ്ടതാണ്. പക്ഷേ പുറ്റിങ്ങല്‍ ദുരിതാശ്വാസത്തില്‍ ഈ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല.
പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രം വളരെ പുരാതനമായ ക്ഷേത്രമാണ്. ദുരന്തത്തിനുശേഷം നടന്ന ദേവപ്രശ്നത്തില്‍ ഉയര്‍ന്ന കാര്യങ്ങള്‍ ഒന്നുംതന്നെ പ്രാവര്‍ത്തികമാക്കാന്‍ ക്ഷേത്ര കമ്മിറ്റിക്ക് സാധിച്ചിട്ടില്ല. മൂലസ്ഥാനത്തിന് സംഭവിച്ച ക്ഷതം പരിഹരിച്ചില്ല. നാലമ്പലം പൊളിച്ച് മാറ്റണം, കൊടിയേറ്റ് ദിവസം പൊങ്കാല പാടില്ല, പകരം അവില് മലര് നിവേദ്യമാണ് വേണ്ടത് തുടങ്ങിയ പ്രശ്നവിധികളും നടപ്പാക്കിയിട്ടില്ല. ക്ഷേത്രം ഒരു കാവിന്റെ സമ്പ്രദായത്തില്‍ ആക്കണമെന്നും, കാവും ക്ഷേത്രക്കുളവും ക്ഷേത്രത്തിന് തെക്കുവശം നിര്‍മ്മിക്കണമെന്നും, ഇനിയും പലദുരന്തങ്ങള്‍ അവിടെ സംഭവിക്കാം എന്നും ദേവപ്രശ്നത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അപകടം പ്രളയത്തിലൂടെയോ നാല്ക്കാലികളിലൂടെയോ ഇനിയും സംഭവിക്കാം. ഈശ്വര വിശ്വാസമാണ് ഒരു പരിഹാരമാര്‍ഗ്ഗം. നിരീശ്വരവാദികള്‍ ക്ഷേത്ര ഭരണത്തിന് എത്തുമ്പോള്‍ സംഭവിക്കാവുന്ന ദുരന്തങ്ങളാണ് ഇവിടെയും സംഭവിച്ചതെന്ന് ദേവപ്രശ്നം വിരല്‍ചൂണ്ടുന്നു.
പുറ്റിങ്ങല്‍ ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കണം. ജില്ലാ ഭരണകൂടവും പോലീസും ഒരുമിച്ചുനിന്ന് പ്രവര്‍ത്തിച്ച് അതിന്റെ പിന്നില്‍ അട്ടിമറി ഉണ്ടെങ്കില്‍ അത് പുറത്തുകൊണ്ടുവരണം. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കാന്‍ പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന ഉത്സവ അന്തരീക്ഷം സൃഷ്ടിക്കണം.
(ആര്‍എസ്എസ് കൊല്ലം ജില്ലാ
വ്യവസ്ഥാ പ്രമുഖാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: