കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിന് രണ്ടു വര്‍ഷം തികയുമ്പോഴും ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയില്ല. ജുഡീഷ്യല്‍ കമ്മീഷന് തെളിവെടുപ്പ് നടന്നു വരികയാണ്.
കുറ്റപത്രത്തിന്റെ കരട് തയ്യാറായിട്ടുണ്ടെങ്കിലും ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതി വാങ്ങി പരവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കേണ്ടത് ക്രൈംബ്രാഞ്ചാണ്. കൊല്ലത്ത് പ്രത്യേക കോടതിയിലാകും വിചാരണ നടക്കുക. സര്‍ക്കാര്‍ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിച്ചിട്ടുണ്ട്.
ജസ്റ്റിസ് പി.എസ്. ഗോപിനാഥനെ കമ്മീഷനായി നിയമിച്ചിരുന്നു. കൊല്ലം ആശ്രാമം ഗസ്റ്റ്ഹൗസിലും പരവൂര്‍ മുന്‍സിപ്പല്‍ ഓഫീസിലും കമ്മീഷന് രണ്ടു തവണ സിറ്റിങ് നടത്തി.
വെടിക്കെട്ട് ദുരന്തം അന്വേഷിക്കാന്‍ കേന്ദ്രം ഏര്‍പ്പെടുത്തിയ എ.കെ. യാദവ് കമ്മീഷന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായാണ് കമ്മീഷന്റെ കണ്ടെത്തല്‍. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഉദ്യോഗസ്ഥരുടെ വീഴ്ച ചൂണ്ടിക്കാണിക്കുന്നു.
പുറ്റിങ്ങല്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി 2016 ഏപ്രില്‍ 10ന് പുലര്‍ച്ചെ നടത്തിയ കമ്പമാണ് രാജ്യത്തെ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തത്തിലേക്ക് വഴിമാറിയത്. 110പേര് മരിച്ചു. എഴുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു.
കേസില്‍ 59 പ്രതികളാണുള്ളത്. ഇതില്‍ ഏഴുപേര്‍ മരിച്ചു. 37 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. 1658പേരാണ് സാക്ഷിപ്പട്ടികയിലുള്ളത്. 110 പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടുകളം പരിശോധനയ്ക്ക് വിധേയമാക്കി. മുറിവേറ്റ 720 പേരുടെ ആശുപത്രി രേഖകളും പരിശോധിച്ചു.
വെടിക്കെട്ടിന് ഉപയോഗിച്ച സാധനസാമഗ്രികളും അവശിഷ്ടങ്ങളും തൊണ്ടിമുതലായി പരവൂരിലെ താത്ക്കാലിക മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. 15 കിലോഗ്രാം വെടിമരുന്ന് കൈവശം വയ്ക്കാന്‍മാത്രം ലൈസന്‍സുണ്ടായിരുന്നവര്‍ 5500 കിലോഗ്രാമിലധികം സ്ഫോടക വസ്തുക്കള്‍ അനധികൃതമായി ശേഖരിച്ചതായി കണ്ടെത്തിയിരുന്നു.
ക്ഷേത്ര പരിസരത്തെ മുന്നൂറോളം വീടുകള്‍ക്ക് കേടുപാടുണ്ടായി. കമ്പപ്പുരയുടെ കോണ്‍ക്രീറ്റ് കെട്ടിടം ചിതറിത്തെതറിച്ചാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. അപകടത്തില്‍ അംഗഭംഗം വന്നവരും ഗുരുതരമായി പരിക്കേറ്റവരും ഇപ്പോഴും ദുരിതത്തിലാണ്.
അട്ടിമറി സൂചനകളിലേക്ക് അന്വേഷണം നടന്നില്ല
കൊല്ലം: വെടിക്കെട്ട് ദുരന്തം അട്ടിമറിയാണെന്ന സംശയത്തിലാണ് ഇപ്പോഴും നാട്ടുകാര്‍. ഇതിലേക്ക് നയിക്കുന്ന ചില സൂചനകള്‍ അവര്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് നല്‍കിയെങ്കിലും അന്വേഷിച്ചില്ല.
അമിട്ട് ഒരാള്‍ വെടിപ്പുരയിലേക്ക് വലിച്ചെറിഞ്ഞതാണ് അപകടത്തിന് കാരണം. ഇയാള്‍ മരിച്ചിട്ടില്ലെന്നും കഴക്കൂട്ടം സ്വദേശിയാണെന്നും സൂചന ലഭിച്ചിരുന്നു. എന്നാല്‍ കണ്ടെത്താനോ ചോദ്യം ചെയ്യാനോ മുതിര്‍ന്നില്ല.
ദുരന്തം നടന്ന സമയത്ത് ഒരുകൂട്ടം ആളുകള്‍ ക്ഷേത്രത്തിലേക്ക് മാരകായുധങ്ങളുമായി എത്തി അര്‍ച്ചന കൗണ്ടര്‍ അടിച്ചു തകര്‍ക്കുകയും ഭാരവാഹികളെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നു ഇത്. സ്ഫോടനം നടന്നിരുന്നില്ലെങ്കില്‍ പോലും ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടായിരുന്നു സംഘം നിലയുറപ്പിച്ചിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ദുരന്തം കഴിഞ്ഞ് 10 ദിവസം പിന്നിട്ടപ്പോള്‍ ക്ഷേത്രത്തിന്റെ മൂലസ്ഥാനം തകര്‍ത്തു. ഉത്സവ ദിവസം ക്ഷേത്ര പരിസരത്ത് സംശയകരമായ സാഹചര്യത്തില്‍ ആയുധവുമായി കണ്ടവരെ കുറിച്ച് അന്വേഷണ സംഘത്തിന് നാട്ടുകാര്‍ വിവരം നല്‍കിയിരുന്നു. ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല.
ചില തീവ്ര വാദ സംഘടനകളുടെ പങ്കുണ്ടെന്ന ആരോപണം അന്വേഷണ ഉദ്യോഗസ്ഥര്‍ തള്ളിയരുന്നില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ചില സൂചനകള്‍ ലഭിച്ചെങ്കിലും ഈ വഴിക്കുള്ള അന്വേഷണം പെട്ടന്ന് അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: