തലയോലപ്പറമ്പ്: അധികൃതര്‍ കനിയാതെ അവഗണിക്കപ്പെടാന്‍ മാത്രമായി ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് നിവാസികള്‍. പുറം ലോകവുമായി ബന്ധപ്പെടാന്‍ സഞ്ചാരമാര്‍ഗ്ഗമില്ലാത്തതിനാല്‍ വികസനവും അടിസ്ഥാന സൗകര്യങ്ങളും എത്തിപ്പെടാത്ത പ്രദേശമാണ് ചെമ്പ് പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ തുരുത്ത്.
ഇത്രയും കാലത്തിനുള്ളില്‍ സ്വയം പര്യാപ്ത ഗ്രാമ പദ്ധതിയില്‍പ്പെടുത്തി 2013 ല്‍ പട്ടികജാതി വികസന വകുപ്പ് ഒരു കോടി രൂപ ചിലവഴിച്ച് രണ്ട് കിലോമീറ്റര്‍ നീളത്തിലുള്ള ആറ് റോഡുകള്‍ നിര്‍മ്മിച്ചത് മാത്രമാണ് ഏക വികസന പ്രവര്‍ത്തനം.120 ഓളം കുടുംബംങ്ങള് താമസിക്കുന്ന തുരുത്ത് കോളനിയില്‍ 70 ശതമാനത്തില്‍ അധികവും ദളിത് വിഭാഗങ്ങളാണ്. നാല് വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശവാസികളുടെ ഏക ആശ്രയം പഞ്ചായത്ത് നിയന്ത്രണത്തില്‍ രാവിലെ 6 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കുന്ന ഒരു ചെറിയ കടത്തുവഞ്ചി മാത്രമാണ്. പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ ഗാന്ധിജി റോഡും കാട്ടിക്കുന്ന്തുരുത്ത് റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന കാട്ടിക്കുന്ന് തുരുത്തേല്‍ പാലം നിര്‍മ്മിക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെ 2012ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പൊതുമരാമത്ത് വകുപ്പിനോട് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ യഥാസമയം പാലം നിര്‍മ്മിക്കുന്നതിനാവശ്യമായ പ്ലാനും എസ്റ്റിമേറ്റും നല്‍കാതെ വന്നതോടെ തുടര്‍ നടപടി ഉണ്ടായില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ കോളനി നിവാസികള്‍ സംസ്ഥാന പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലന് നിവേദനം നല്‍കിയിരുന്നു.
പൊതുമരാമത്ത് വകുപ്പ് പാലം നിര്‍മ്മിക്കണമെങ്കില്‍ ഇരുകരകളുമായി ബന്ധിപ്പിക്കുന്ന റോഡിന് എട്ട് മീറ്റര്‍ വീതിയെങ്കിലും ആവശ്യമാണ്.എന്നാല്‍ ആറ് മീറ്റര്‍ വീതി മാത്രമാണ് നിലവിലുള്ളത്.നാലര മീറ്റര്‍ വീതിയില്‍ അറുപത് മീറ്റര്‍ നീളം വരുന്ന പാലം നിര്‍മ്മിക്കുന്നതിനു വേണ്ടി രണ്ട് കോടി എഴുപത് ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് എല്‍ ബി എസ് എട്ട് വര്‍ഷം മുന്‍പ് എടുത്തത്.
എന്നാല്‍ ഇപ്പോള്‍ 3.60 കോടി രൂപ ചിലവ് വരുമെന്നാണ് കരുതുന്നത്.പാലം യാഥാര്‍ത്ഥ്യമാക്കണമെന്നും അധികൃതരുടെ അവഗണനയ്ക്കുമെതിരെ അബേദ്കകര് ജയന്തി ദിനമായ 14 ന് ഗ്രാമവാസികള്‍ സമരത്തിനിറങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: