കരുനാഗപ്പള്ളി: റേഡിയോ ജോക്കി കിളിമാനൂര്‍ ആശാ നിവാസില്‍ രാജേഷിന്റെ (34) കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താന്‍ പോലീസ് പ്രതികളുമായി തെളിവെടുപ്പ് നടത്തി. ഓച്ചിറ മേമന പനച്ചമൂട്ടില്‍ മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി കുലശേഖരപുരം പുന്നക്കുളം കൊച്ചയ്യത്ത് തന്‍സീര്‍ (23)എന്നിവരെ കരുനാഗപ്പള്ളിയിലും ഓച്ചിറയിലും കൊണ്ടുവന്ന് തെളിവെടുത്തു.
കഴിഞ്ഞ ദിവസം ഖത്തറില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സാലിഹിനെ ആറ്റിങ്ങല്‍ എസിപിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്യുകയായിരുന്നു.
പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് കൊലപാതക ശേഷം ഓച്ചിറയിലേക്കു തിരിച്ചു വരവെ കൊലയ്ക്ക് ഉപയോഗിച്ച വാളും, രക്തം പുരണ്ട വസ്ത്രവും കവറിലാക്കി കരുനാഗപ്പള്ളി കന്നേറ്റി പാലത്തിനു മുകളില്‍ നിന്ന് കായലില്‍ എറിഞ്ഞെന്ന മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് പ്രതികളുടെ സാന്നിദ്ധ്യത്തില്‍ മുങ്ങല്‍ വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ പോലീസ് തിരച്ചില്‍ നടത്തിയത്. എന്നാല്‍ ആയുധങ്ങള്‍ കണ്ടെത്താന്‍ സാധിച്ചില്ല.
ഓച്ചിറയില്‍ ജിംനേഷ്യം നടത്തുന്ന ഒന്നാം പ്രതി മുഹമ്മദ് സാലിഹിന്റെ സുഹൃത്തായ സത്താറിന്റെ ഭാര്യയുമായി രാജേഷ് അടുപ്പത്തിലായതിന്റെ പകയാണ് രാജേഷിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. കേസില്‍ പത്തോളം പ്രതികളാണുള്ളത്. അതില്‍ കൊല നടത്തിയ മൂന്നു പേരില്‍ രണ്ടുപേരേയും, ആസൂത്രണവും, മറ്റു സൗകര്യങ്ങള്‍ ഉള്‍പ്പെടെ ചെയ്ത വള്ളിക്കീഴ് സ്വദേശി സനു, ഓച്ചിറ സ്വദേശിയാസിന്, കുണ്ടറ സ്വദേശി സ്വാതി എന്നിവരേയും പോലിസ് അറസ്റ്റു ചെയ്തു.
അറസ്റ്റു ചെയ്ത മുഹമ്മദ് സാലിഹ്, തന്‍സീര്‍ എന്നിവര്‍ ഓച്ചിറ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് തന്സീല് പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണ്.
അന്വേഷണ ഉദ്യോഗസ്ഥരായ ആറ്റിങ്ങല്‍ എസിപി: പി.അനില്‍കുമാര്‍, സിഐ: എം.അനില്‍കുമാര്‍, കിളിമാനൂര്‍ സിഐ: വി.എസ്. പ്രദീപ് കുമാര്‍, വര്‍ക്കല സിഐ: രമേഷ് കുമാര്‍ എന്നിവരോടൊപ്പം കരുനാഗപ്പള്ളി എസിപി: എസ്.ശിവപ്രസാദ്, ചവറ സിഐ: ഗോപകുമാര്‍ എന്നിവര്‍ തെളിവെടുപ്പിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: