കല്‍പ്പറ്റ: തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലൂടെ കടന്നുപോകുന്ന ഊട്ടി-മൈസൂരു ദേശീയപാത പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു. നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നുവെന്ന് ആരോപിച്ചായിരുന്നു നടപടി.
ഹനുമാപുരത്തുനിന്നും ഗൂഡല്ലൂരിലേക്കുള്ള 23 കിലോമീറ്റര്‍ റോഡിന്റെ നിര്‍മ്മാണമാണ് നടക്കുന്നത്. ഇതില്‍ 17 കിലോമീറ്റര്‍ ഒരു കരാറുകാരനും ആറ് കിലോമീറ്റര്‍ മറ്റൊരു കരാറുകാരനുമാണ് ചെയ്യുന്നത്. ഇവര്‍ക്ക് ഗൂഡല്ലൂര്‍ താലൂക്കിലെ ദേവാലയില്‍ ടാര്‍ മിക്സിങ് പ്ലാന്റുമുണ്ട്. എന്നാല്‍ പണി തുടങ്ങിയതാവട്ടെ സര്‍ക്കാര്‍ നിഷ്ക്കര്‍ഷിക്കുന്നതിന്റെ നേര്‍പകുതി മെറ്റീരിയല്‍ ഉപയോഗിച്ചുമാത്രമാണ്.
റോഡിന്റെ കനവും ടാര്‍ മിക്സിങ്ങും മോശപ്പെട്ടതിനെതുടര്ന്ന് ബിജെപി ഗൂഡല്ലൂര്‍ താലൂക്ക് ജനറല്‍സെക്രട്ടറിയും പന്തല്ലൂര്‍ താലൂക്ക് ജനറല്‍ സെക്രട്ടറിയും പരാതി നല്‍കുകയായിരുന്നു. ദേശീയപാത വിഭാഗത്തിന്റെ ചീഫ് എന്‍ജിനീയര്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, തമിഴ്നാട് സര്‍ക്കാര്‍ എന്നിവര്‍ക്കാണ് ഇവര്‍ പരാതി നല്‍കിയത്. റോഡ് പ്രവൃത്തിയിലെ അപാകതകള്‍ അക്കമിട്ട് നിരത്തിയാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രവൃത്തി നിര്‍ത്തിവെക്കുകയും ടാര്‍ ചെയ്ത ഭാഗത്ത് വീണ്ടും ടാര്‍ ചെയ്യുകയുമുണ്ടായി.
എന്നാല്‍ പ്രവൃത്തി നിലവാരത്തിനൊത്ത് ഉയരുന്നില്ലെന്നാണ് ബിജെപിയുടെ പരാതി. തുടര്‍ന്ന് പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: