തിരുവനന്തപുരം: പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അഭിപ്രായസമന്വയം ഉണ്ടാക്കാനുള്ള ഇടത്നീക്കത്തിന് തിരിച്ചടി. സംസ്ഥാനസര്‍ക്കാര്‍ മുന്‍കൈയെടുത്ത് വിളിച്ചുചേര്‍ത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗത്തില്‍ തമിഴ്നാടും തെലങ്കാനയും പങ്കെടുത്തില്ല. കര്‍ണാടകയല്‍ ധനകാര്യം കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പകരം യോഗത്തില്‍ പങ്കെടുത്ത കര്‍ണാടക കൃഷിമന്ത്രി കൃഷ്ണബൈര ഗൗഡയാകട്ടെ അജണ്ടയില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്ന് തുറന്നടിച്ചു.
ദക്ഷിണേന്ത്യന്‍, ഉത്തരേന്ത്യന്‍ എന്ന വേര്‍തിരിവില്ലാതെ വിഷയത്തെ കാണണമെന്നാണ് കര്‍ണാടകമന്ത്രി കൃഷ്ണബൈരഗൗഡ പറഞ്ഞത്. ജനസംഖ്യാനിയന്ത്രണമടക്കമുള്ള ദേശീയദൗത്യങ്ങള് നിര്‍വഹിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പരിഗണന ലഭിക്കുന്നില്ലെന്ന ആക്ഷേപം പരിഹരിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞതും ശ്രദ്ധിക്കപ്പെട്ടു.
തമിഴ്നാട്, കര്‍ണാടകം, ആന്ധ്രാപ്രദേശ്, പുതുച്ചേരി, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള ധനമന്ത്രിമാരെയും ധനസെക്രട്ടറിമാരെയും ഒരുമിച്ചുചേര്‍ത്ത് ധനകാര്യകമ്മീഷന് മാനദണ്ഡങ്ങള്‍ക്കെതിരായി സമ്മര്ദ്ദഗ്രൂപ്പുണ്ടാക്കുകയായിരുന്നു യോഗത്തിന്റെ ഉന്നം. പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി, ആന്ധ്രാപ്രദേശ് ധനകാര്യമന്ത്രി എനമല രാമകൃഷ്ണഡു എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
രാഷ്ട്രീയലക്ഷ്യങ്ങളില്ലാത്ത യോഗം എന്ന ആമുഖം നല്‍കിയാണ് ധനമന്ത്രിമാരെ വിളിച്ചുചേര്‍ത്തതെങ്കിലും തോമസ്ഐസക്കിന്റെയും യോഗം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ ആരോപണങ്ങളാണ് മുഴച്ചുനിന്നത്. ധനകാര്യകമ്മീഷനിലൂടെ സംസ്ഥാനസര്‍ക്കാരുകളെ നിയന്ത്രിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് ഐസക്ക് ആരോപിച്ചു.
സമ്മേളനത്തിന്റെ തുടര്‍ച്ചയായി വിശാഖപട്ടണത്ത് ഈ മാസം അവസാനം വീണ്ടും യോഗം ചേരും. ഒറീസ, പഞ്ചാബ്, ദല്‍ഹി, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ പങ്കാളിത്തം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് തോമസ് ഐസക്ക് വ്യക്തമാക്കി. തെലങ്കാനയെയും തമിഴ്നാടിനെയും പങ്കെടുപ്പിക്കാന്‍ ശ്രമിക്കും. അതിനെത്തുടര്‍ന്ന് വിപുലമായ നിവേദനം തയ്യാറാക്കി രാഷ്ട്രപതിക്ക് സമര്‍പ്പിക്കും. കേന്ദ്രസര്‍ക്കാരിനെതിരെ ദേശവ്യാപകമായി പ്രചരണം നടത്തും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലടക്കം ഇത് വിഷയമാക്കുമെന്നും തോമസ് ഐസക്ക് യോഗവിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കവേ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: