പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാക്കമ്മറ്റിയെ പ്രതിസന്ധിയിലാക്കി മുതിര്‍ന്ന ഒരു നേതാവുകൂടി പാര്‍ട്ടി വിട്ടു. 50 വര്‍ഷത്തിലേറെയായി പാര്‍ട്ടി അംഗവും ഏരിയാ സെക്രട്ടറി, ജില്ലാ കമ്മറ്റി അംഗം, വിവിധ വര്‍ഗ്ഗ ബഹുജന സംഘടനകളുടെ ഭാരവാഹിയുമായിരുന്ന വി.കെ. പുരുഷോത്തമന് പിള്ളയാണ് സിപിഎം വിടുന്നതായി പത്രസമ്മേളനത്തില്‍ അറിയിച്ചത്.
2006ല്‍ ആറന്മുള നിയോജകമണ്ഡലത്തില്‍ പാര്‍ട്ടിചിഹ്നത്തില്‍ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. നിലവില്‍ കര്‍ഷകസംഘം ജില്ലാസെക്രട്ടറിയായ അദ്ദേഹം ഗുരുതരമായ ആരോപണങ്ങളാണ് നേതൃത്വത്തിനെതിരെ ഉന്നയിച്ചത്.
ജില്ലയുടെ ചുമതലയുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അടങ്ങുന്ന നാല്‍വര്‍ സംഘത്തിന്റെ പിടിയിലാണ് പാര്‍ട്ടി. അഴിമതിയും, പണപ്പിരിവും, തന്‍പ്രമാണിത്തവും, ഏകാധിപത്യ പ്രവണതയുംകൊണ്ട് ജീര്‍ണ്ണിച്ച ഒരു നേതൃത്വമാണ് ഇപ്പോള്‍ ജില്ലയിലുള്ളത്.
ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സഹിക്കാന്‍ കഴിയാത്ത തരത്തിലുള്ള പണപ്പിരിവാണ് നടത്തുന്നത്.
സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ജില്ലയുടെ ചുമതലയുളള സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ. ജെ. തോമസ് എന്നിവര്‍ക്കെതിരെയാണ് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെപ്പോലെ കേമനാണ് താനെന്നു വരുത്തിത്തീര്‍ക്കാന്‍ വ്യക്തി പൂജയില്‍ ആറാടുകയാണ് ജില്ലാസെക്രട്ടറിയെന്നും പുരുഷോത്തമന്‍പിള്ള പറഞ്ഞു. സിപിഎം വിട്ട പുരുഷോത്തമന്‍പിള്ള സിപിഐയില്‍ ചേരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: