പാലാ: തൊഴില്‍ സംരംഭകരായ വനിതകള്‍ക്ക് ദിശാബോധം നല്‍കുന്നതിലും കുടുംബശ്രീകളിലൂടെ സ്ത്രീശാക്തീകരണ ത്തിന് നേതൃത്വം നല്‍കുന്നതിലും അമ്പിളി ഭാസ്കരന്റെ മികവിന് അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ അംഗീകാരം. ഈ വര്‍ഷം കേരളത്തില്‍ നിന്ന് ബെസ്റ്റ് പെര്‍ഫോര്‍മറായി ഐഎല്‍ഒ തെരഞ്ഞെടുത്തത് അമ്പിളിയെയാണ്.സംസ്ഥാന കുടുംബശ്രീ മിഷന് സംഘടിപ്പിച്ച ‘നീതം-2018 ‘ ന്റെ ടോക് ഷോയിലെ ബെസ്റ്റ് പെര്‍ഫോമറും അമ്പിളിതന്നെ. തിടനാട് കളങ്ങര ഗിരീഷിന്റെ ഭാര്യയാണ്.
16 വര്‍ഷത്തെ കുടുംബശ്രീപ്രവര്ത്തനങ്ങളിലൂടെ 2000 ത്തോളം സ്വയംസംരംഭകര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്‍സി, കുടുംബശ്രീ ജില്ലാമിഷന് കോട്ടയം, ജന്‍ഡര്‍ റിസോഴ്സ് പേഴ്സണ്‍ പ്രോഗ്രാം, എന്റര്‍പ്രണേഴ്സ് ഡവലപ് ഓഫ് ഇന്‍ഡ്യ, ടീച്ചിങ് ഫോര്‍ ഫിനാന്‍ഷ്യല്‍ അഡ്മിനിസ്ട്രേഷന് എന്നിവയിലൂടെ സംരംഭകര്‍ക്ക് വിവിധ മേഖലകളില്‍ അറിവു നല്കുന്നു.
ഐഎല്‍ഒയുമായി സഹകരിച്ച് സംസ്ഥാനത്തെ 7 ജില്ലകളില്‍ തൊഴില്‍ പരിശീലനം അമ്പിളിയുടെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്. സ്വന്തം നാടായ തിടനാട് നിന്നാണ് തുടക്കം.
ജില്ലയിലെ പിന്നാക്ക പ്രദേശമായ തലനാടിനെ മാതൃക തൊഴില്‍ പഞ്ചായത്താക്കുകയാണ് ലക്ഷ്യമെന്ന് അമ്പിളി പറയുന്നു. മികച്ച കായിക താരമാണ്. കുടുംബശ്രീ കേരളോത്സവങ്ങളില്‍ പഞ്ചായത്ത് മുതല്‍ സംസ്ഥാനതലം വരെ നടത്തിയ കായികമത്സരങ്ങളില്‍ 100, 200 മീറ്റര്‍ ഓട്ടം, 4ഃ400 മീറ്റര്‍ റിലേ എന്നിവയില്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
ഹിന്ദു ഐക്യവേദി നേതാക്കളായ വി. മുരളീധരന്, കെ.കെ. രാജന്, വി.പി. മോഹനന്, എന്‍.പി. സുകുമാരന്‍ എന്നിവര്‍ വീട്ടിലെത്തി അമ്പിളിയെ അനുമോദിച്ചു. 18ന് മീനച്ചില്‍ ഹിന്ദുമഹാസംഗമം സമാപന വേദിയില്‍ അമ്പിളിയെ അനുമോദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: