കൊട്ടിയം(കൊല്ലം): ഭാര്യയുടെ പ്രസവത്തിനായി ഗള്‍ഫില്‍ നിന്നെത്തിയ യുവാവിനെ കുത്തിക്കൊന്ന കേസില്‍ സിപിഎം നേതാവ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസ് എടുത്തു. കുരീപ്പള്ളി തൈക്കാവുമുക്ക് കുളത്തിന്‍കര ഷാഫി മന്‍സിലില്‍ സലാഹുദീന്റെ മകന് മുഹമ്മദ് ഷാഫി (28)യാണ് കൊല്ലപ്പെട്ടത്.
കേസില്‍ സിപിഎം ആലുംമൂട് മുന്‍ ബ്രാഞ്ച് സെക്രട്ടറിയും കെഎസ്ആര്‍ടിസി അടൂര്‍ ഡിപ്പോ ഡ്രൈവറുമായ കോടിയാട്ട് വീട്ടില്‍ ലാലാണ് പ്രധാന പ്രതി. മരിച്ച മുഹമ്മദ് ഷാഫിയ്ക്കൊപ്പമുണ്ടായിരുന്ന മുസുമ്മുലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്. പ്രതികളെല്ലാം ഒളിവിലാണ്.
തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ ആലുംമൂട് ജങ്ഷനിലായിരുന്നു സംഭവം. ആലുംമൂട് ചന്തയ്ക്ക് പുറകുവശത്ത് വിജനമായ പുരയിടത്തില്‍ ചിലര്‍ നടത്തുന്ന ചീട്ടുകളി മുഹമ്മദ് ഷാഫി ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
തര്‍ക്കത്തിനുശേഷം സ്ഥലത്തുനിന്നുപോയ മുഹമ്മദ് ഷാഫി വൈകിട്ട് എത്തിയപ്പോള്‍ ലാലു അന്വേഷിച്ചെന്ന് അറിയിച്ചു. മുസുമ്മില് എന്ന സുഹൃത്തിന്റെ ബൈക്കില്‍ ആലുംമൂട്ടില്‍ മടങ്ങിയെത്തിയ മുഹമ്മദ് ഷാഫിയെ പ്രതികള്‍ സംഘംചേര്‍ന്ന് ആക്രമിച്ചു. കൂടെയുണ്ടായിരുന്ന മുസുമ്മുലിനെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ഓടി രക്ഷപ്പെട്ടു. ഹര്‍ത്താല്‍ ആയതിനാല്‍ പ്രദേശത്ത് മറ്റ് കടകളോ വാഹനങ്ങളോ ഇല്ലായിരുന്നു.
സംഭവമറിഞ്ഞ് അനീഷ് എന്ന യുവാവ് എത്തിയാണ് കുത്തേറ്റുകിടന്ന മുഹമ്മദ് ഷാഫിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. സിറ്റി പോലീസ് കമ്മിഷണര്‍ ഡോ. ശ്രീനിവാസ്, ചാത്തന്നൂര്‍ എസിപി ജവഹര്‍ ജനാര്‍ദ്ദ്, പോലീസ് ഇന്‍സ്പെക്ടര്‍മാരായ ഷെരീഫ്, അജയനാഥ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
ഇന്നലെ രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം പുനുക്കൊന്നൂര്‍ മുസ്ലിം ജമാഅത്തു പള്ളിയില്‍ വൈകുന്നേരത്തോടെ കബറടക്കി.
മുഹമ്മദ് ഷാഫിയുടെ ഭാര്യ സുമയ്യ ഒരാഴ്ച മുന്‍പാണ് രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സൗദിയിലായിരുന്ന മുഹമ്മദ് ഷാഫി ഇതിനായാണ് ചുരുങ്ങിയ ദിവസത്തെ അവധിക്ക് നാട്ടിലെത്തിയത്. മൂത്തമകള്‍ ഇസ്രഫാത്തിമ (നാല്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: