പാലക്കാട്: പോലീസിന്റെ ഭീഷണിയെത്തുടര്‍ന്ന് ദളിത് യുവാവ് തൂങ്ങി മരിച്ചു. എലപ്പുള്ളി, പള്ളത്തേരി ചേവല്‍ക്കാട്, പത്മനാഭന്റെ മകന് സന്തോഷാ (27)ണ് മരിച്ചത്. ഇന്നലെ വൈകിട്ട് വീടിനടുത്ത പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്
മാസങ്ങള്‍ക്ക് മുമ്പ് കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട് ഒരു കേസ് സന്തോഷിന്റേയും മറ്റ് മൂന്നു പേരുടേയും പേരില്‍ ചുമത്തിയിരുന്നു .ഈ കേസ് സ്റ്റേഷനില്‍ വച്ച് ഒത്തുതീര്‍ന്നതിനെ തുടര്‍ന്ന് 65000 ത്തോളം രൂപ നാലു പേരും അടയ്ക്കാനുണ്ടായിരുന്നു. രണ്ടു പേര് പണമടച്ചെങ്കിലും സന്തോഷിന് അടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്ന് കസബ സ്റ്റേഷനില്‍ നിന്ന് സുരേഷ് എന്ന എഎസ്ഐ സന്തോഷിനെ വിളിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് വീട്ടുകാരുടെ ആക്ഷേപം.
സ്റ്റേഷനില്‍ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയ എ എസ്ഐ വരാതെ മൃതദേഹം താഴെ ഇറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. ഈ ആവശ്യമുന്നയിച്ചു ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പൊള്ളാച്ചി-പാലക്കാട് പാത ഉപരോധിച്ചു. ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള പോലിസ് ഉദേ്യാഗസ്ഥര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി.
ഉച്ചവരെ ജോലിക്ക് പോയ സന്തോഷിനെ ഇന്നലെ പന്ത്രണ്ടരയോടെയാണ് കസബ സ്റ്റേഷനിലെ എ എസ് ഐ സുരേഷ് വിളിച്ചു ഭീഷണിപ്പെടുത്തിയത്. ഫോണില്‍ നിന്ന് കിട്ടിയ വിവരപ്രകാരം 12.52ന് സ്റ്റേഷനിലെ കോള്‍ കട്ട് ചെയ്ത ശേഷമാണ് സന്തോഷ് തൂങ്ങി മരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്മ: പരേതയായ മാധവി. സഹോദരി സൗമ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: