ഗോള്‍ഡ്കോസ്റ്റ്: ഏറെ പ്രതീക്ഷയോടെ ഇന്ത്യ കാത്തിരുന്ന പുരുഷന്മാരുടെ 400 മീറ്ററില്‍ മുഹമ്മദ് അനസിന് മെഡല്‍ നഷ്ടമായത് നേരിയ വ്യത്യാസത്തില്‍. നിലവിലെ ദേശീയ റെക്കോര്‍ഡ് തകര്‍ത്തിട്ടും നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ അനസിന് കഴിഞ്ഞുള്ളൂ. ഇന്നലെ നടന്ന ഫൈനലില്‍ അവസാന 50 മീറ്ററിലെ കുതിപ്പാണ് അനസിന് നാലാം സ്ഥാനം നേടിക്കൊടുത്തത്. 45.31 സെക്കന്‍ഡിലാണ് അനസ് ഫിനിഷ് ലൈന്‍ കടന്നത്. തന്റെ തന്നെ പേരിലുള 45.32 സെക്കന്‍ഡിന്റെ റെക്കോഡാണ് അനസ് തിരുത്തിയത്. സെമിഫൈനല്‍ ഹീറ്റ്സില്‍ 45.44 സെക്കന്‍ഡിലാണ് ഇരുപത്തിമൂന്നുകാരന് അനസ് ഫിനിഷ് ചെയ്തത്.
1958ല്‍ കാര്‍ഡിഫില്‍ നടന്ന ഗെയിംസില്‍ 440 വാര ഓട്ട മത്സരത്തില്‍ സ്വര്‍ണം നേടിയ മില്‍ഖ സിങ്ങിനു ശേഷം ഈയിനത്തില്‍ ഫൈനലില്‍ കടന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി അനസ് മാറിയിരുന്നു. അന്ന് 46.6 സെക്കന്‍ഡിലായിരുന്നു മില്‍ഖയുടെ സ്വര്‍ണനേട്ടം.
ഫൈനലില്‍ 44.35 സെക്കന്‍ഡില്‍ ഓടിയെത്തിയ ബോട്സ്വാനയുടെ ഐസക് മാക്വാലയ്ക്കാണ് സ്വര്‍ണം. 45.09 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ബോട്സ്വാനയുടെ തന്നെ ബബലോക്കി തെബെ വെള്ളിയും സീസണിലെ മികച്ച വ്യക്തിഗത സമയം കണ്ടെത്തിയ ജമൈക്കന്‍ താരം ജവോന്‍ ഫ്രാന്‍സിസ് 45.11 സെക്കന്‍ഡില്‍ ഓടിയെത്തി വെങ്കലവും നേടി. കഴിഞ്ഞ ലണ്ടന്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനം നേടിയ താരമാണ് ബോട്സ്വാനയുടെ ഐസക് മാക്വാല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: