1942നും 46നും കാല്‍പ്പന്തുകളിയുടെ ലോക മാമാങ്കം നടന്നില്ല. രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്നാണ് ഈ രണ്ട് ലോകകപ്പുകളും ഉപേക്ഷിച്ചത്. 1950-ല്‍, ഫുട്ബോളിനെ ജീവവായു കണക്കെ സ്നേഹിക്കുന്ന ബ്രസീലാണ് നാലാം ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ രണ്ട് ലക്ഷത്തിലേറെ ആരാധകരെ കണ്ണീരിലാഴ്ത്തി കലാശക്കളിയില്‍ ബ്രസീല്‍ ഉറുഗ്വെയോട് പരാജയപ്പെട്ടപ്പോള്‍ അതു ലോകകപ്പിന്റെ ചരിത്രത്തിന്റെ ഏറ്റവും വലിയ ദുരന്തമായി മാറി.
ആദ്യമായും അവസാനമായും ഇന്ത്യ യോഗ്യത നേടിയതും ഈ ലോകകപ്പിനായിരുന്നു. എന്നാല്‍ ഫൈനല്‍ റൗണ്ടില്‍ കളിക്കാന്‍ ഇന്ത്യന്‍ ടീം ബ്രസീലിലേക്ക് വണ്ടികയറിയില്ല. ബൂട്ട് ധരിച്ച് മാത്രമേ കളിക്കാന്‍ പാടുള്ളൂ എന്ന ഫിഫയുടെ നിബന്ധന ഇന്ത്യയെ കുഴക്കി. ബൂട്ടിട്ട് കളിച്ച് ശീലിക്കാതിരുന്ന ഇന്ത്യക്ക് ഇത് തിരിച്ചടിയായി. ഒപ്പം ബ്രസീലിലേക്ക് പോയിവരാനുള്ള ഭീമമായ യാത്രാച്ചെലവും ഇന്ത്യക്ക് താങ്ങാന്‍ പറ്റുന്നതിലും അധികമായിരുന്നു. ഇതോടെ ഇന്ത്യയ്ക്ക് ലോകകപ്പ് വേണ്ടെന്നുവയ്ക്കേണ്ടിവന്നു.
യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് പത്തില്‍ ബര്‍മ്മ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നീ ടീമുകള്‍ക്കൊപ്പമായിരുന്നു ഇന്ത്യ കളിക്കേണ്ടിയിരുന്നത്. എന്നാല്‍ മറ്റു ടീമുകള്‍ യോഗ്യതാ റൗണ്ട് ബഹിഷ്കരിച്ചു. സ്വാഭാവികമായും ഇന്ത്യ ഫൈനല്‍ റൗണ്ട് ഉറപ്പിച്ചു. ഇന്ത്യക്ക് പുറമെ തുര്‍ക്കി, സ്കോട്ട്ലാന്‍ഡ് എന്നീ രാജ്യങ്ങളും ബ്രസീല്‍ ലോകകപ്പില്‍ നിന്ന് യോഗ്യതനേടിയ ശേഷം പിന്മാറി. ഇതോടെ യോഗ്യതാ റൗണ്ടില്‍ യൂഗോസ്ലാവ്യയോട് പരാജയപ്പെട്ട ഫ്രാന്‍സിനെയും സ്പെയിനിനോട് തോറ്റ പോര്‍ച്ചുഗലിനെയും ഫിഫ ലോകകപ്പിലേക്ക് ക്ഷണിച്ചു. എന്നാല്‍ പറങ്കിപ്പട ക്ഷണം ആദ്യംതന്നെ നിരസിച്ചു.
16 ടീമുകളാണ് യോഗ്യത നേടിയത്. ആതിഥേയരെന്ന നിലയില്‍ ബ്രസീലും നിലവിലെ ചാമ്പ്യന്മാരെന്ന നിലയില്‍ ഇറ്റലിയും നേരിട്ട് യോഗ്യത നേടി. തുര്‍ക്കിയും സ്കോട്ട്ലാന്റും പിന്മാറിയതോടെ ടീമുകളുടെ എണ്ണം 14 ആയി. എന്നാല്‍ ഫ്രാന്‍സിനെ ഉള്‍പ്പെടുത്തി. ഇന്ത്യയും ഫ്രാന്‍സും ഫൈനല്‍ റൗണ്ടിനു തൊട്ടുമുന്‍പ് പിന്മാറിയതോടെ കിരീടത്തിനായി അങ്കംവെട്ടുന്ന ടീമുകളുടെ എണ്ണം 13ആയി ചുരുങ്ങി.
ജൂണ്‍ 24 മുതല്‍ ജൂലൈ 16വരെ ആറ് നഗരങ്ങളിലെ ആറ് വേദികളിലായി 22 മത്സരങ്ങള്‍. രണ്ട് ഹാട്രിക്ക് ഉള്‍പ്പെടെ 88 ഗോളുകള്‍. പ്രാഥമിക റൗണ്ടില്‍ ബൊളീവിയക്കെതിരെ ഉറുഗ്വെയുടെ ഓസ്കര് മിഗ്വെസും റൗണ്ട് റോബിന് ലീഗില്‍ സ്വീഡനെതിരെ ബ്രസീലിന്റെ അഡെമിറുമാണ് ഹാട്രിക്കിന് അവകാശികളായത്.
റൗണ്ട് റോബിന് ലീഗിലെ ആദ്യ പോരാട്ടത്തില്‍ ഉറുഗ്വെയെ സ്പെയിന് 2-2ന് സമനിലയില്‍ തളച്ചു. അന്നേ ദിവസം അഡെമിര്‍ കുറിച്ച നാലണ്ണത്തിന്റെ കരുത്തില്‍ ബ്രസീല്‍ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് സ്വീഡനെ തകര്‍ത്തു. രണ്ടാം പോരാട്ടത്തിലും ബ്രസീല്‍ ഇതേ പ്രകടനം ആവര്‍ത്തിച്ചു. സ്പെയിനാണ് കാനറികള്‍ക്ക് മുമ്പില്‍ കൊമ്പുകുത്തിയത്. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ജയം. ഉറുഗ്വെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് സ്വീഡനെ മറികടന്ന് തുടര്‍ച്ചയായ രണ്ടാം ജയം ആഘോഷിച്ചു. ജൂലൈ 16നായിരുന്നു അവസാന പോരാട്ടം. കൊമ്പുകോര്‍ത്തത് ലോകകപ്പിന്റെ ആദ്യ അവകാശികളായ ഉറുഗ്വെയും കന്നി കിരീടം ലക്ഷ്യമിട്ടിറങ്ങിയ ബ്രസീലും. ബ്രസീലിയന്‍ ആരാധകരെ ലക്ഷങ്ങളെ നിരാശയിലാഴ്ത്തി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സിസീഞ്ഞോയും അഡെമിറും അണിനിരന്ന മഞ്ഞക്കിളികളെ ഞെട്ടിച്ച് ഉറുഗ്വെ തങ്ങളുടെ രണ്ടാം ലോക കിരീടത്തില്‍ മുത്തമിട്ടു. സ്പെയിനിനെ 3-1ന് കീഴടക്കി സ്വീഡന് മൂന്നാം സ്ഥാനം നേടി.
സ്വര്‍ണ്ണ പാദുകവും സ്വര്‍ണ്ണപ്പന്തും ബ്രസീലിയന്‍ താരങ്ങളാണ് കൈക്കലാക്കിയത്. എട്ട് ഗോളുകളുമായി അഡെമിര്‍ സ്വര്‍ണ്ണപാദുകം ഉറപ്പിച്ചപ്പോള്‍ സിസീഞ്ഞോ ഏറ്റവും മികച്ച കളിക്കാരനുള്ള സ്വര്‍ണ്ണപ്പന്തും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: