റോം: ഒടുവില്‍ ആ അദ്ഭുതം സംഭവിച്ചു. കരുത്തരായ ബാഴ്സലോണയെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്പിച്ച് ഇറ്റാലിയന്‍ ക്ലബ് എഎസ് റോമ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദക്കളിയില് ബാഴ്സയോടു 4-1ന്റെ തോല്‍വി റോമ ഏറ്റുവാങ്ങിയിരുന്നു. രണ്ടാം പാദത്തിലെ വമ്പന്‍ ജയത്തോടെ അഗ്രിഗേറ്റ് സ്കോര്‍ 4-4 ആയി. ഇതോടെ എവേ ഗോളിന്റെ ആനുകൂല്യത്തില്‍ റോമ അവസാന നാലില്‍ കടക്കുകയായിരുന്നു.
സ്വന്തം മൈതാനമായ സ്റ്റാഡിയോ ഒളിമ്പിയാക്കോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറാം മിനിറ്റില്‍ എഡിന് സീക്കോയിലൂടെ റോമ ആദ്യ ഗോള്‍ നേടി. രണ്ടാം പകുതിയില്‍ നേടിയ പെനാല്‍റ്റിയിലൂടെ ഡാനിയേല്‍ ഡി റോസി(58ാം മിനിറ്റ്) റോമയുടെ ലീഡുയര്‍ത്തി. 82-ാം മിനിറ്റില്‍ ബാഴ്സയുടെ നെഞ്ച് പിളര്‍ന്നു കോസ്റ്റസ് മനോലസ് റോമയുടെ മൂന്നാം ഗോളും നേടി. മെസിയും ഇനിയേസ്റ്റയും അടക്കമുള്ള വന്പന് താരങ്ങള്‍ ഉണ്ടായിട്ടും ഒരു ഗോള്‍ പോലും മടക്കാന്‍ ബാഴ്സയ്ക്ക് സാധിച്ചില്ല.
1983/84 സീസണിന് ശേഷം ആദ്യമായാണ് റോമ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ പ്രവേശിക്കുന്നത്. ക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ എഡിന് സീക്കോ നേടിയ എവേ ഗോളാണ് റോമയെ സെമിയില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: