കണ്ണൂര്‍: കീഴാറ്റൂര്‍ സമരക്കാരെ അനുനയിപ്പിക്കാന്‍ സിപിഎം ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് വയല്‍ക്കിളി സമര നേതാക്കളുടെ വീട്ടിലെത്തി. പാര്‍ട്ടി പുറത്താക്കിയ പതിനൊന്ന് അംഗങ്ങളുടെ വീട്ടിലാണ് ജയരാജനും സംഘവും എത്തിയത്.
സമരത്തില്‍ നിന്നും പിന്മാറിയാല് പാര്‍ട്ടിയില്‍ തിരിച്ചെടുക്കാമെന്നും അച്ചടക്ക നടപടികള്‍ പുനഃപരിശോധിക്കാമെന്നുമാണ് വാഗ്ദാനം. ലോങ് മാര്‍ച്ച് അടക്കമുള്ള സമരമുറകള്‍ വയല്‍ക്കിളികള്‍ സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നേതാക്കള്‍ അനുനയ ശ്രമവുമായി രംഗത്ത് എത്തിയത്. രാവിലെ ആറ് മണിക്ക് തുടങ്ങിയ സന്ദര്‍ശനം ഒമ്പതര മണിയോടെ അവസാനിച്ചു.
വയല്‍ക്കിളി സമര നേതാവ് സുരേഷിന്റെ വീട് ഒഴിവാക്കിയായിരുന്നു നേതാക്കളുടെ സന്ദര്‍ശനം. വയല്‍ക്കിളികള്‍ തിരുവനന്തപുരത്തേയ്ക്ക് നടത്താനിരിക്കുന്ന ലോങ് മാര്‍ച്ചില്‍ പങ്കെടുക്കരുതെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. നേതാക്കളുടെ ആവശ്യത്തോട് വയല്‍ക്കിളി സമരക്കാര്‍ വഴങ്ങിയില്ലെന്നാണ് വിവരം. വെള്ളപേപ്പറില്‍ ഒപ്പിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ആരും തയാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: