ന്യൂദല്‍ഹി: സുപ്രീംകോടതിയുടെ പരമാധികാരം ചീഫ് ജസ്റ്റീസിന് തന്നെയെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. കേസുകള്‍ വിഭജിച്ച് നല്‍കുന്നതിനും, ബെഞ്ചുകള്‍ ഏതൊക്കെ കേസുകള്‍ പരിഗണിക്കണമെന്ന കാര്യത്തിലും അന്തിമ തീരുമാനം ചീഫ് ജസ്റ്റീസിന്റേതാണ് മൂന്നംഗ ബെഞ്ച് വിധിച്ചു.
സുപ്രധാന കേസുകളില്‍ ചീഫ് ജസ്റ്റീസ് ഉള്‍പ്പടെ മൂന്ന് ജഡ്ജിമാര്‍ ഒന്നിച്ചിരുന്ന തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി തള്ളിയാണ് സുപ്രധാന വിധി കോടതി പുറപ്പെടുവിച്ചത്.
ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരേ ഇംപീച്ച്മെന്റ് നടപടിക്ക് അടുത്തിടെ കോണ്‍ഗ്രസ് നടത്തിയ നീക്കം പാളിയിരുന്നു. ജസ്റ്റീസ് ജെ.ചെലമേശ്വറിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റീസിന്റെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്ത് അടുത്തിടെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ വിവാദങ്ങള്‍ക്ക് ശേഷം പ്രശ്ന പരിഹാരത്തിന് ചീഫ് ജസ്റ്റീസ് തന്നെ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും വിഷയത്തില്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര വിധിയിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: