ന്യൂദല്‍ഹി: ഹിന്ദു വിവാഹ നിയമ പ്രകാരം വധുവിന്റെ സമ്മതം വിവാഹത്തിന് നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി. ഹിന്ദു വിവാഹ നിയമത്തിലെ വകുപ്പുകളില്‍ ഇക്കാര്യം വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും കോടതി പറഞ്ഞു. തന്റെ സമ്മതമില്ലാതെ വീട്ടുകാര്‍ വിവാഹം കഴിപ്പിച്ചു എന്ന പരാതിയുമായി കര്‍ണ്ണാട സ്വദേശിയായ ഒരു രാഷ്ട്രീയ നേതാവിന്റെ മകളാണ് കോടതിയെ സമീപിച്ചത്.
ഇവര്‍ ദല്‍ഹി വനിതാ കമ്മീഷന്റെ സംരക്ഷണയിലാണ്. ഹിന്ദു വിവാഹങ്ങളില്‍ വധുവിന്റെയോ വരന്റെയോ സമ്മതം നിര്ബന്ധമല്ലെന്നതു മാറ്റി ഹിന്ദു വിവാഹ നിയമത്തില്‍ ഭേദഗതികള്‍ വേണമെന്ന ആവശ്യവുമായാണ് യുവതി കോടതിയെ സമീപിച്ചത്. എന്നാല്‍ വരന്റെയോ വധുവിന്റെയോ സമ്മതമില്ലാതെ വിവാഹം നടത്താനാവില്ലെന്നും ഇക്കാര്യങ്ങള്‍ നിയമത്തില്‍ പറയുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയ കോടതി, നിയമത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ട കാര്യമില്ലെന്നും പറഞ്ഞു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. യുവതിക്ക് മതിയായ സംരക്ഷണം നല്കാന് ദല്‍ഹി പോലീസിന് കോടതി നിര്‍ദ്ദേശം നല്കി. ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ പന്ത്രണ്ട് സി പ്രകാരം ബലപ്രയോഗത്തിലൂടെയോ തട്ടിപ്പിലൂടെയോ ആണ് വിവാഹമെങ്കില്‍ അസാധുവായി പ്രഖ്യാപിക്കാന്‍ സാധിക്കുമെന്നും കോടതി വ്യക്തമാക്കി.
പെണ്‍കുട്ടിയുടേയും കുടുംബത്തിന്റെയും പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് നിര്‍ദ്ദേശിച്ച കോടതി പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് നോട്ടീസ് അയച്ചു. കേസ് മെയ് 5ന് വീണ്ടും പരിഗണിക്കും. പെണ്‍കുട്ടികളുടെ സമ്മതമില്ലാതെ വിവാഹിതരാവാന്‍ നിര്‍ബന്ധിക്കപ്പെടുന്നതായി യുവതിക്ക് വേണ്ടി ഹാജരായ അഡ്വ. ഇന്ദിരാ ജയ്സിങ് വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: