നമ്മുടെ ദേഹത്തെയും ബുദ്ധിയെയും സംഭാഷണത്തെയും വേറെ ആരെങ്കിലും ദോഷാരോപണ പൂര്വ്വകം സംസാരിക്കുക-അതാണ് നിന്ദ. ദേഹം മുതലായവയുടെ ഗുണങ്ങളെ പ്രകീര്‍ത്തിച്ച് സംസാരിക്കുക-അതാണ് സ്തുതി. നിന്ദയും സ്തുതിയും ഗുണാതീതന്റെ മനസ്സിലേക്ക് പ്രവേശിക്കുകയേ ഇല്ല. നിന്ദാ സ്തുതികളെ കേള്‍ക്കേണ്ടത് ചെവി (കര്‍ണം)ആണല്ലോ. ഗുണാതീതന്റെയും കര്‍ണ്ണം, എപ്പോഴും ഭഗവാന്റെ ആനന്ദം പ്രവഹിക്കുന്ന പുണ്യകഥാനാമഗുണങ്ങള് കേട്ടുകൊണ്ടിരിക്കുകയാണ്. നിന്ദാസ്തുതികളെ തുല്യമായി കണ്ട് പണ്ടേ ഉപേക്ഷിച്ചതാണ്. അദ്ദേഹം ധീരനുമാണ്. ഭൗതിക വിഷയങ്ങളിലേക്ക് ഓടിപ്പോകുന്ന സ്വന്തം ബുദ്ധിയെ നിയന്ത്രിച്ച്, അങ്ങനെ അഭ്യസിച്ച് ശീലിച്ചവനാണ് എന്നര്‍ത്ഥം.
”അഭ്യാസേനതു കൗന്തേയ
വൈരാഗ്യേണ ച ഗൃഹ്യതേ” (6-35)
എന്ന ഭഗവാന്റെ ഉപദേശം മുമ്പേ സ്വീകരിച്ച്, അഭ്യാസയോഗം ശീലിച്ചവനാണ് എന്ന് താല്‍പ്പര്യം.
ഗുണാതീതന്റെ ലക്ഷണം അവസാനിപ്പിക്കുന്നു
(14-25)
മാനസമാനയോഃതുല്യഃ
മാനം-മാനിക്കുക-പൂര്‍ണ്ണ കുംഭം നല്‍കിയോ, പൊന്നാടയണിയിച്ചോ, ഭാരതരത്നം പോലെയുള്ള ബഹുമതികള്‍ നല്‍കിയോ ആദരിക്കുക എന്ന് അര്‍ത്ഥം.
അപമാനം
തിരസ്കരിക്കുക, അനാദരിക്കുക, മറ്റുള്ളവര്‍ക്കൊപ്പം ഇരിക്കാന്‍ പോലും അനുവദിക്കാതിരിക്കുക എന്നാണ് അര്‍ത്ഥം. കഴിഞ്ഞ ശ്ലോകത്തില്‍ പറഞ്ഞ നിന്ദയും സ്തുതിയും ശബ്ദരൂപമാണ്. മാനിക്കലും അപമാനിക്കലും ശബ്ദമില്ലാതെ, മനസ്സിന്റെയും ശരീരാവയവങ്ങളുടെയും പ്രവൃത്തികളാണ്.
മാനാപമാനങ്ങളില്‍ ഗുണാതീതന് തുല്യഭാവം പുലര്‍ത്തുന്നു. ആരെങ്കിലും സല്ക്കരിക്കുമ്പോള് ഗുണാതീതന് സന്തോഷിക്കുന്നില്ല. അപമാനിക്കുമ്പോള്‍ ദുഃഖിക്കുന്നില്ല. ആദരിക്കുമ്പോള്‍ മുഖത്ത് പ്രസന്നത വരുന്നില്ല; അനാദരിക്കുമ്പോള്‍, മുഖത്ത് വൈവര്‍ണ്യം വരുന്നുമില്ല.
മിത്രാരി പക്ഷയോഃ തുല്യഃ (14-25)
ഗുണാതീതന്റെ പ്രവര്‍ത്തനം, ജീവിതരീതി എന്നിവ കണ്ടാല്‍ അനുമോദിക്കുന്നവനാണ് അദ്ദേഹത്തിന്റെ മിത്രം എന്ന് കണക്കാക്കുന്നു; നേരെ മറിച്ച് നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവന് ശത്രുവാണെന്നും നാം കണക്കാക്കുന്നു. നാം ഗുണാതീതന്മാരല്ലല്ലോ. ഗുണാതീതന് മിത്രത്തെപ്പോലെ ശത്രുവിനെയും കരുതുന്നു. അവരുടെ ബുദ്ധി ദോഷംകൊണ്ട് അങ്ങനെ ചെയ്യുന്നു. രണ്ടു കൂട്ടരുടെയും പ്രവര്‍ത്തനം ഭഗവദ് ഭജനത്തിന് തടസ്സം തന്നെ.
സര്‍വ്വാരംഭ പരിത്യാഗി
ലൗകികവും വൈദികവും ആധ്യാത്മികവും താന്ത്രികവുമായ കര്‍മ്മങ്ങള്‍ എന്തെങ്കിലും ഫലം ആഗ്രഹിച്ചുകൊണ്ടാണ് ആളുകള്‍ പണ്ടുമുതലേ അനുഷ്ഠിച്ചു വരുന്നത് അത്തരം കര്‍മ്മങ്ങളൊന്നും ഗുണാതീതന് ആരംഭിക്കുകയേ ഇല്ല. ചക്രവര്‍ത്തിയുടെ ആനന്ദം മുതല്‍ മേല്പ്പോട്ടുള്ള ലോകങ്ങളിലെ സുഖങ്ങള്‍-സത്യലോകത്തിലെ ബ്രഹ്മാവിന്റെ സുഖങ്ങള്‍-എല്ലാം-ഭഗവദാനന്ദത്തില് അന്തര്‍ഭവിച്ചിരിക്കുകയാണ് എന്ന് വേദത്തില്‍ ഉദ്ഘോഷിക്കുന്നു.
”ഏതസൈ്യവാനന്ദസ്യ അന്യാനി ഭൂതാനി മാത്രാം ഉപജീവന്തി”
ഈ ആനന്ദങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ എല്ലാം ഗുണാതീതന് നല്ലവണ്ണം-കഥാവത്-അറിയാന്‍ കഴിയുന്നതുകൊണ്ടാണ് ഒരു കര്‍മ്മവും ആരംഭിക്കരുത് എന്ന് തീരുമാനിച്ചിട്ടുള്ളത്. ഇപ്രകാരം 22-ാം ശ്ലോകം മുതല്‍-സര്‍വ്വാരംഭ-പരിത്യാഗീ-എന്നുവരെയുള്ള ശ്ലോകങ്ങളിലൂടെ പരോക്ഷവും പ്രത്യക്ഷവുമായ ലക്ഷണങ്ങള്‍ വിവരിച്ചു. ഈ ലക്ഷണങ്ങള്‍ ഉള്ള വ്യക്തിയെ ഗുണാതീതന് എന്നു പറയാം”-സഃഗുണാതീത-ഉച്യതേ”
പ്രതികരിക്കാൻ ഇവിടെ എഴുതുക: