‘തുല്യജോലിക്ക് തുല്യ വേതനം’ എന്ന മുദ്രാവാക്യം കേട്ടു തഴമ്പിച്ചതാണ്. പുതുമയൊന്നുമില്ല. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ എല്‍ഐസി രാജ്യത്തെ പ്രധാനമന്ത്രിയടക്കമുള്ളവരെ ജനങ്ങളുടെ മുന്നില്‍ കൊച്ചാക്കിക്കാണിക്കാനുള്ള ഒരു കുത്സിത തന്ത്രം പോളിസി വില്‍പ്പനയിലൂടെ ആവിഷ്കരിച്ച കാര്യം ചൂണ്ടിക്കാണിക്കട്ടെ.
എല്‍ഐസിയുടെ പെന്ഷന് സ്കീമുകള്‍ പലതുണ്ട്. കൂട്ടത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഇന്ത്യന്‍ പ്രധാനമന്ത്രിയും എല്‍ഐസിയും ചേര്‍ന്ന് അറുപത് വയസ്സ് പിന്നിട്ട മുതിര്‍ന്ന പൗരന്മാര്ക്ക് ആശ്വാസപ്രദമായ ഒരു പോളിസി ആവിഷ്കരിച്ച് അവതരിപ്പിച്ചു. ഈവര്‍ഷം അതിന്റെ പേര് ‘പ്രധാനമന്ത്രി വയവന്ദനാ യോജന’ സ്കീം എന്നാണ്. നിക്ഷേപത്തിന് എട്ട് ശതമാനത്തിലേറെ പലിശ ലഭിക്കുന്ന സ്കീമാണിത്. എല്‍ഐസിക്ക് ഏറെ താല്പര്യമുള്ള ‘ജീവന് അക്ഷയ്’ എന്ന സ്കീമില്‍ ഈ ധനകാര്യ വര്‍ഷം എത്ര കോടിയുടെ നിക്ഷേപം എത്തിയെന്നും, പ്രധാനമന്ത്രിയുടെ പദ്ധതിയില്‍ എത്ര നിക്ഷേപമെത്തിയെന്നും പരിശോധിച്ചാല്‍ പ്രധാനമന്ത്രിയുടെ സ്കീമിനെ പരാജയപ്പെടുത്താന്‍ എല്‍ഐസി എത്രമാത്രം ശുഷ്കാന്തിയോടെ, തന്ത്രപരമായി പ്രവര്‍ത്തിച്ചുവെന്ന് വ്യക്തമാകും.
ആദ്യമായി എല്‍ഐസി ചെയ്തത് എല്‍ഐസിയുടെ പോളിസികള്‍ക്ക് ഏജന്റുമാര്‍ക്ക് നല്കപ്പെടുന്ന കമ്മീഷന്റെ തുച്ഛമായ അംശം പോലും നല്‍കാതെ ഏജന്റുമാരെ നിഷ്ക്രിയരും നിരാശരുമാക്കി. പിന്നെ ഏജന്റുമാര്‍ക്ക് ഈ പോളിസി നല്കിയാല് എണ്ണം പോലും ലഭിക്കില്ലെന്ന് തന്ത്രപരമായി വിലക്കി. പൊതുവില്‍ പ്രധാനമന്ത്രിയുടെ മുതിര്‍ന്ന പൗരന്മാര്ക്ക് ഗുണംചെയ്യുന്ന, അത്യുത്തമമായ പോളിസിയെ ഉന്മൂലനം ചെയ്യാന്‍ എല്‍ഐസി കൈമെയ് മറന്ന് പണിയെടുത്തു. എല്‍ഐസി വലിയ ധനകാര്യ സ്ഥാപനംതന്നെ. സംശയമില്ല. പക്ഷേ കേന്ദ്രസര്‍ക്കാരിനെ വിഡ്ഢികളാക്കാന്‍ അനുവദിക്കരുത്.
സി.പി. ഭാസ്കരന്,
നിര്‍മ്മലഗിരി, കണ്ണൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: