ശ്രീകണ്ഠാപുരം: ചെങ്ങാളായി ഗ്രാമപഞ്ചായത്തിലെ നിടുവാലൂര്‍ ഗ്രാമം സമ്പൂര്‍ണ്ണ അവയവ ദാന സന്നദ്ധ ഗ്രാമമായി. ഇ.എം.എസ് സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിലാണ് ”ഇന്ദ്രിയ-2018 മൃതസഞ്ചീവനിക്ക് നിടുവാലൂരിന്റെ കയ്യൊപ്പ്” എന്ന് പേരില്‍ പദ്ധതി ആവിഷ്കരിച്ചത്. നിടുവാലൂരിലെ കുടുംബശ്രീ, സ്വാശ്രയ സംഘങ്ങള്‍, ക്ലബുകള്‍, മറ്റ് സന്നദ്ധസംഘടനകള്‍ എന്നിവയുടെ പൂര്‍ണ്ണ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിടുവാലൂരിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരികരംഗത്തെ പ്രമുഖരെല്ലാമാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന പരിപാടിയില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അവയവദാന പ്രഖ്യാപനം നടത്തി. ആദ്യഘട്ട ഡോണര്‍ കാര്‍ഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിര്‍വഹിച്ചു. വിനോദ് നിടുവാലൂര്‍ കാര്‍ഡ് ഏറ്റുവാങ്ങി.
നിടുവാലൂരിലെ 448 കുടുംബങ്ങളില്‍ നിന്നായി 1500 ഓളം ആളുകള്‍ പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട്. ഒരുമാസകാലം നീണ്ടുനില്‍ക്കുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചാണ് പദ്ധതി നടപ്പാക്കിയത്. 12 കുടുംബശ്രീ, ആറ് സ്വാശ്രയ സംഘങ്ങള്‍, രണ്ട് ക്ലബുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം. സംസ്ഥാനത്തെ പ്രമുഖ അവയവദാന വളണ്ടിയറായ ഫാ. മാത്യൂ നിലമ്പൂറാണ് ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കുന്നത്. പരിപാടിയില്‍ നാടക പ്രവര്‍ത്തക രജിതാ മധു മുഖ്യാതിഥിയായി. പി.വി ഗോപിനാഥ് സ്വാഗതം പറഞ്ഞു. ഫാ.മാത്യൂ നിലമ്പൂര്‍, ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.രത്നകുമാരി, കെ.വി ഗണേശന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: