ആലപ്പുഴ: വഴിയോരത്ത് മണ്‍പാത്ര കച്ചവടം നടത്തി വന്നിരുന്ന യുവതിയെ നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തത് വിവാദമായി. മുട്ടാര്‍ മിത്രക്കരി സ്വദേശിനി കവിതയെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവം വിവാദമായതോടെ രാത്രിയോടെ വിട്ടയച്ചു. തോണ്ടന്കുളങ്ങരയ്ക്കു സമീപം റോഡരികില്‍ വര്‍ഷങ്ങളായി മണ്‍പാത്ര കച്ചവടം നടത്തുകയാണ് കവിത. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇവര്‍ കച്ചവടം നടത്തുന്ന സമീപത്തെ ഭൂവുടമ മണ്‍പാത്രങ്ങള്‍ റോഡിലേക്ക് മാറ്റിയിടുകയായിരുന്നു. ഇന്നലെ രാവിലെയാണ് സംഭവം കവിത അറിയുന്നത്. മണ്‍പാത്രങ്ങള്‍ പലതും പൊട്ടിപ്പോകുകയും ചെയ്തു. ഇതിനെതിരെ കവിത നല്കിയ പരാതിയില്‍ കേസെടുക്കാതെ ഭൂവുടമയുടെ പരാതിയില്‍ കേസെടുത്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊതുപ്രവര്‍ത്തകര്‍ ഇടപെട്ടതിനെത്തുടര്‍ന്നാണ് കവിതയെ വിട്ടയച്ചത്. ശാരീരിക വൈകല്യമുള്ള ആണ്‍കുട്ടിയുള്‍പ്പെടെ രണ്ടു കുട്ടികളാണ് ഇവര്‍ക്കുള്ളത്. ഇവരുടെ ഉപജീവനമാര്‍ഗ്ഗമാണ് നശിപ്പിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: