തളിപ്പറമ്പ് ദേശീയപാത വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ടൗണ്‍ ഒഴിവാക്കി കുപ്പം മുതല്‍ കുറ്റിക്കോല്‍ വരെ കീഴാറ്റൂര്‍ വഴി ദേശീയപാത പണിയുവാനുള്ള സര്‍ക്കാര്‍ നടപടികളുമായി ബന്ധപ്പെട്ടാണ് കീഴാറ്റൂരിലെ കര്‍ഷകസമരം ഉടലെടുത്തത്. ഇന്ന് കീഴാറ്റൂരിലെ ജനങ്ങള്‍ സംശയത്തിലാണ്. ദേശീയപാത കീഴാറ്റൂരിലെ പടാംകുളം, കൈരളം, പടിയില്‍, കൂവോട് എന്നിവിടങ്ങളിലെ പാടശേഖരങ്ങളിലൂടെ ഉദ്ദേശം നാല് കിലോമീറ്റര്‍ നീളത്തിലും, മുകളില്‍ 45 മീറ്റര്‍ വീതി കിട്ടത്തക്കവണ്ണം (താഴെ ഉദ്ദേശം 60 മീറ്ററെങ്കിലും വീതിയില്‍ മണ്ണിട്ട് പൊക്കണം) വീതിയിലും, ഏഴ് മീറ്ററോളം ഉയരത്തിലും നികത്തിയെടുക്കുമ്പോള്‍ ബാക്കിവരുന്ന പാടത്ത് കൃഷി െചയ്യാനാകില്ലെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു.
ഇവിടങ്ങളിലെ ജനങ്ങള്‍ പറയുന്ന മറ്റൊരു കാര്യമുണ്ട്. കീഴാറ്റൂര്‍ പാടശേഖരങ്ങളിലൂടെ ദേശീയപാത അലൈന്മെന്റ് നിശ്ചയിച്ചാല്‍ ഇവിടങ്ങളിലെ കളിമണ്ണ് എടുത്തുമാറ്റുകയും പാടത്തിന് ചുറ്റുമുള്ള ചേണിയാന്‍കുന്ന്, ഇടിഞ്ഞകുന്ന്, കോടേശ്വരം കുന്ന്, പാലേരി പറമ്പ് കുന്ന്, കുറൂട്ട് കുന്ന്, കണികുന്ന്, തുരുത്തി വെള്ളപ്പിച്ചാല്‍ മൊട്ടക്കുന്ന് എന്നിവ ഇടിച്ചുനിരത്തി കളിമണ്‍ എടുത്ത കുഴി നിറച്ച് ദേശീയപാതയുണ്ടാക്കുമ്പോള്‍ കുന്ന് നിന്നിരുന്ന സ്ഥലം സാറ്റലൈറ്റ് ടൗണ്‍ഷിപ്പായി മാറ്റുകയും, കളിമണ്ണ് മംഗലാപുരം മേഖലയിലെ ടൈല്‍ ഫാക്ടറികള്‍ക്ക് വില്‍ക്കുകയും ചെയ്യാം. ഇങ്ങനെ കോടികളുടെ അഴിമതി പദ്ധതിയാണ് കീഴാറ്റൂരില്‍ നടക്കാന്‍ പോകുന്നതെന്ന വിമര്‍ശനം അവഗണിക്കാനാവില്ല.
തളിപ്പറമ്പിലെ കച്ചവടക്കാരെ രക്ഷിക്കുകയെന്ന ലക്ഷ്യത്തില്‍ ബലികഴിക്കപ്പെടുക കീഴാറ്റൂരിലെ കര്‍ഷകരാണ്. ഇവരില്‍ 50 പേരെങ്കിലും വിധവകളാണ്. മറ്റൊരു തൊഴിലും അറിയാത്ത മണ്ണിന്റെ മക്കളാണിവര്‍. നെല്ല്, തേങ്ങ, അടയ്ക്ക, പച്ചക്കറി കൃഷികളാല്‍ സമ്പന്നമാണ് കീഴാറ്റൂരിലെ കാര്‍ഷികരംഗം. കീഴാറ്റൂരും പ്രാന്തപ്രദേശത്തുമായി രണ്ട് പ്രധാന തോടുകളും 14 കൈത്തോടുകളുമുണ്ട്. റോഡ് വരുന്നതോടെ തോടുകളും ഇടത്തോടുകളും മുറിഞ്ഞുപോകുകയും 13 ല്‍പരം കുളങ്ങള്‍ നാശോന്മുഖമാകുകയും ചെയ്യുമെന്ന് ജനങ്ങള്‍ ഭയപ്പെടുന്നു. വെറും നാല് മീറ്റര്‍ കുഴിച്ചാല്‍ കീഴാറ്റൂരില്‍ ഇന്ന് ജലസമൃദ്ധിയാണ്. പ്രതിദിനം 1000-ത്തിലധികം ആളുകള്‍ കുളിക്കുവാന്‍ കുളങ്ങളെയും പുഴകളെയുമാണ് ആശ്രയിച്ചുപോരുന്നത്. പ്രാദേശികമായി കുപ്പംപുഴയും കുറ്റിക്കോല്‍ പുഴയും ഉണ്ടെങ്കിലും കീഴാറ്റൂരിലെ കിണറുകളില്‍നിന്നാണ് തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലും പട്ടുവം പഞ്ചായത്തിലും ശുദ്ധജലവിതരണം നടത്തുന്നത്. സമീപപ്രദേശത്തെ ഉയര്‍ന്ന സ്ഥലങ്ങളില്‍നിന്നും ഉദ്ദേശം ഏഴ് മീറ്ററെങ്കിലും താഴെയായിട്ടാണ് കീഴാറ്റൂര്‍ പാടശേഖരം സ്ഥിതിചെയ്യുന്നത്. കീഴെ വെള്ളം ഊറിവരുന്ന സ്ഥലം എന്ന അര്‍ത്ഥത്തിലാണ് കീഴാറ്റൂര്‍ എന്ന സ്ഥലനാമം ഉണ്ടായതത്രേ.
ബൈപാസ് റോഡിനുവേണ്ടി ഉദ്ദേശം 13000 മരങ്ങളെങ്കിലും മുറിക്കപ്പെടും. കീഴാറ്റൂരിലെ ക്ഷീരകര്‍ഷകര്‍ക്ക് 120 കന്നുകാലികളുണ്ട്. പ്രതിദിനം 550 ലിറ്റര്‍ പാല് അളക്കുന്നുണ്ട്. കന്നുകാലികള്‍ക്കുവേണ്ട പുല്ല് ശേഖരിക്കുന്നത് കീഴാറ്റൂര്‍ പാടശേഖരത്തില്‍നിന്നാണ്. പാടം റോഡിനായി വഴിമാറുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടുക നെല്ല്, തെങ്ങ്, കമുക് കര്‍ഷകര്‍, ക്ഷീരകര്‍ഷകര്‍, 110 കള്ളുചെത്ത് തൊഴിലാളികള്‍ എന്നിവര്‍ക്കാണ്. പ്രാദേശികമായി പ്രവര്‍ത്തിച്ചുവരുന്ന മൂന്ന് നെല്ലുകുത്തു കമ്പനികളും പൂട്ടും. കീഴാറ്റൂരില്‍നിന്നും ആറ് ലക്ഷം തേങ്ങയെങ്കിലും പ്രതിവര്‍ഷം ലഭിക്കുന്നുണ്ട്. കൃഷി നിലയ്ക്കുമ്പോള്‍ പ്രാദേശിക വള വില്‍പ്പനശാലകളും അടയ്ക്കേണ്ടതായിവരും. റോഡിനുവേണ്ടി തൊഴിലിടവും നഷ്ടപ്പെടുക 200 ലധികം കര്‍ഷകര്‍ക്കാണ്.
കുടിവെള്ളക്ഷാമവും ഭക്ഷ്യക്ഷാമവും ഇതുവരെ എത്തിനോക്കാത്ത കീഴാറ്റൂര്‍ റോഡ് വികസനത്തോടെ വരള്‍ച്ചയിലേക്കും കുടിവെള്ളക്ഷാമത്തിലേക്കും ഭക്ഷ്യസുരക്ഷാ ഭീഷണിയിലേക്കും പ്രാദേശിക കാലാവസ്ഥാ വ്യതിയാനത്തിലേക്കും എടുത്തെറിയപ്പെടുമെന്ന് കീഴാറ്റൂര്കാര് ഭയപ്പെടുന്നു. നെല്‍കൃഷി ചെയ്യാന്‍ കഴിയാത്ത അവസ്ഥ വരുമ്പോള്‍ ഭൂഗര്‍ഭജലവിതാനം മീറ്ററുകളോളം താഴെ പോകും. അതുകൊണ്ടുതന്നെ തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലേയും സമീപപ്രദേശങ്ങളിലെ ശ്മശാനങ്ങളിലേയും മലിനജലം കീഴാറ്റൂരിലെ കിണറുകളില്‍ ഊറിവരുമെന്ന സംശയത്തിലാണ് ജനങ്ങള്‍. പ്രകൃതിയുടെ ജലകുടങ്ങളായ മൊട്ടക്കുന്നുകള്‍ മണ്ണെടുത്ത് തീരുമ്പോള്‍ പ്രാദേശികമായി ജലക്ഷാമം ഉണ്ടാകും. ഇന്ന് പൊതുജലവിതരണം കിണറുകളില്‍ ജലലഭ്യത ഉള്ളതിനാല്‍ ആവശ്യമില്ലാത്തതാണ്. എന്നാല്‍ ആയിരക്കണക്കിന് വീടുകള്‍ പൊതുജല വിതരണത്തെ ആശ്രയിക്കേണ്ട അവസ്ഥ സംജാതമാകും. തെങ്ങുകള്‍ക്ക് ജലദൗര്‍ലഭ്യം അനുഭവപ്പെടുമ്പോള്‍ പ്രാദേശിക കള്ളുവ്യവസായം തകരും. കള്ളുചെത്തു തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകും.
ബൈപ്പാസ് നിര്‍മ്മാണം കീഴാറ്റൂര്‍ ഗ്രാമത്തിന്റെ ഗ്രാമീണതയും കാര്‍ഷിക സംസ്കാരവും പാടേ നശിപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല. ഭൂഗര്‍ഭജലസ്രോതസ്സ് ക്രമാതീതമായി താഴെ പോകുമ്പോള്‍ പ്രദേശത്തെ ശുദ്ധജല സ്രോതസ്സുകളില്‍ ഉപ്പുെവള്ളം കയറുന്ന അവസ്ഥ വരും. ഇത് കീഴാറ്റൂരിന്റെ ജൈവഘടന തകര്‍ക്കും. തെരഞ്ഞെടുപ്പ് വാഗ്ദാനമായി എല്‍ഡിഎഫ് മുന്നോട്ടുവച്ച നെല്ലുല്പാദനം 10 ലക്ഷം ടണ്‍ ഉയര്‍ത്തുവാനും, മൂന്ന് ലക്ഷം ഹെക്ടറിലേക്ക് നെല്‍കൃഷി വ്യാപിപ്പിക്കുവാനുമുള്ള പ്രഖ്യാപനം കീഴാറ്റൂര്‍ക്കാര്‍ക്കു ബാധകമല്ലേ എന്ന സംശയത്തിലാണ് നാട്ടുകാര്‍.
ഇടതുസര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് പത്രികപ്രകാരം നെല്‍കൃഷി ശുദ്ധജലലഭ്യതയ്ക്ക് കാരണമാകുന്നതിനാല്‍ കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കുമെന്നത് കീഴാറ്റൂരിലെ കര്‍ഷകര്‍ക്ക് ബാധകമല്ലേ എന്ന് ജനങ്ങള്‍ ചോദിക്കുന്നു. ‘തൊഴിലാളികളുടെ പാര്‍ട്ടി’ ഭരിക്കുമ്പോള്‍ കര്‍ഷകത്തൊഴിലാളികള്‍, ക്ഷീരവ്യവസായ തൊഴിലാളികള്‍, കള്ളുചെത്ത് തൊഴിലാളികള്‍ എന്നിവര്‍ക്കെങ്കിലും ജീവിക്കാനുള്ള സാഹചര്യം കേരളത്തിലുണ്ടാകില്ലേ എന്ന ചോദ്യമാണ് കീഴാറ്റൂരിലെ ജനങ്ങള്‍ ഉയര്‍ത്തുന്നത്. രാഷ്ട്രീയം മാറ്റിനിര്‍ത്തി കൃഷിചെയ്യുവാന്‍ സന്നദ്ധരായവര്‍ക്ക് കൃഷിഭൂമി ലഭ്യമാക്കുവാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമില്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: