ചങ്ങനാശേരി: തൃക്കൊടിത്താനത്ത് കഞ്ചാവ് വില്പന ചോദ്യം ചെയ്ത ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ തൃക്കൊടിത്താനം പോലീസ് പിടികൂടിയ ആറംഗ സംഘത്തെ റിമാന്റ് ചെയ്തു. ഇടുക്കി കോഴിമലയില് നിന്നാണ് പ്രതികളെ പിടികൂടിയത്.
നാലുകോടി സ്വദേശികളായ പുന്നുചിറ വാലടിത്തറയില് അമ്പിളിക്കുട്ടന് (24), അയ്യരുകുളം ചെല്ലുവേലില്‍ സനീഷ് ചന്ദ്രന് (34), പാലത്തുരുത്ത് ഇല്ലത്തുപറമ്പ് രഞ്ജിത്ത് (25), അയ്യരുകുളം ചാമക്കാലായില്‍ ശ്യാം കുമാര്‍ (30), അയ്യരുകുളം ചാമക്കാലായില്‍ ശരത്ത് (25), വാലടിത്തറ ജിത്തു പ്രസാദ് (25) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. തൃക്കൊടിത്താനം വേഷ്ണാല്‍ അനില്‍ ഭവനില്‍ അനിലിനെ തലയ്ക്കും കാലിനും വെട്ടിപ്പരിക്കേല്‍പ്പിച്ചെന്നാണ് കേസ്. ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് അനില്‍. സംഭവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊബൈല്‍ സന്ദേശങ്ങള്‍ പരിശോധിച്ചപ്പോള്‍ കട്ടപ്പനയില്‍ പ്രതികളുള്ളതായി സൂചന ലഭിച്ചു. തിങ്കളാഴ്ച ഉച്ചയോടെ തൃക്കൊടിത്താനം എസ്ഐയുടെ നേതൃത്വത്തില്‍ ആറംഗ സംഘം ഇടുക്കിയിലേക്ക് പോയി. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയപ്പോള്‍ പ്രതികള്‍ കാഞ്ചിയാര്‍ പഞ്ചായത്തിലെ കോഴിമലയിലുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് നാട്ടുകാരുടെയും ഫോറസ്റ്റ് ഗാര്‍ഡിന്റെയും സഹായത്തോടെ പോലീസ് മലകയറി. രാത്രി 12 മണിയോടെ വനത്തിനുള്ളിലുള്ള ആദിവാസി ഊരിലെത്തി മൂന്നു പ്രതികളെ പിടികൂടി. ഇതിനിടയില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മറ്റ് മൂന്ന് പ്രതികളെ കാടിനുള്ളില്‍ മൂന്നുമണിക്കൂറോളം ഓടിച്ചിട്ടാണ് പിടികൂടിയത്. . ആദിവാസി ഊരിലുള്ള ഒരാള്‍ തൃക്കൊടിത്താനത്ത് ജോലിയ്ക്ക് എത്തിയിരുന്നു. ഇയാളുമായുള്ള സൗഹൃദമാണ് പ്രതികളെ ആദിവാസി ഊരിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: