പാലക്കാട്: വനവാസികള്‍ക്കായി 2005ല്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്കിയ ഏഴ് വീടുകളുടെ ആധാരം ഇപ്പോഴും കരാറുകാരന്റെ കൈയില്‍. പതിമൂന്ന് വര്‍ഷമായി ആധാരത്തിനു വേണ്ടി അലയുന്ന വനവാസികളോട് പഞ്ചായത്തിനും കരാറുകാരനും കാണിക്കുന്നത് നിഷേധാത്മക സമീപനം.ചോര്‍ന്നൊലിക്കുന്ന വീടുകളില്‍ ആനുകൂല്യങ്ങളില്ലാതെ ദുരിത ജീവതം നയിക്കുകയാണ് ധോണി വനമേഖലയിലെ ഏഴ് വനവാസി കുടുംബങ്ങള്‍.
അകത്തേത്തറ പഞ്ചായത്തിലെ ധോണി ചേരുംകാട് വനവാസി കോളനിയിലെ പത്ത് കുടുംബങ്ങളെയാണ് വര്‍ഷങ്ങളായി സിപിഎം ഭരണ സമിതിയും സാബു ജോര്‍ജ്ജ് എന്ന കരാറുകാരനും ചേര്‍ന്ന് വഞ്ചിക്കുന്നത്.പത്ത് കുടുംബങ്ങള്‍ക്കായി 33സെന്റ് സ്ഥലം വാങ്ങി വീട് വെച്ച് നല്‍കുന്നതായിരുന്നു പദ്ധതി.സിപിഎം അനുഭാവിയായ സാബു ജോര്‍ജ്ജിനാണ് കരാറ് നല്‍കിയത്.മൂന്ന് സെന്റ്് സ്ഥലത്തിനായി 19500 രൂപയാണ് പഞ്ചായത്ത് നല്‍കിയത്.മേല്‍ക്കുര അടര്‍ന്നു വീണും വിണ്ടുകീറിയും നാശത്തിന്റെ വക്കിലാണ് പലവീടുകളും.
വീടുകളുടെ പണി പൂര്‍ത്തിയാക്കാതെയാണ് വനവാസികള്‍ക്ക് കൈമാറിയത്.പഞ്ചായത്ത് അധികൃതരോ കരാറുകാരനോ വനവാസികള്‍ക്ക് ആധാരം കൈമാറിയതുമില്ല.സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാരം ആവശ്യമായി വന്നപ്പോഴാണ് കുടുംബങ്ങള്‍ ഇതേക്കുറിച്ച് അന്വേഷിച്ചത്.
പഞ്ചായത്തോഫീസില്‍ അന്വേഷിച്ചപ്പോള്‍ എല്ലാ ആധാരങ്ങളും കരാറുകാരന്റെ കൈയിലാണെന്നായിരുന്നു മറുപടി.ആധാരം തേടി കരാറുകാരന്റെ വീട്ടിലെത്തിയ വനവാസികളോട് നിഷേധാത്മക നിലപാടാണിയാള് സ്വീകരിച്ചത്.ആധാരമില്ലാത്തതിനാല്‍ സര്‍ക്കാരില്‍ നിന്നുള്ള പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടു.
വനവാസി ഊരു മൂപ്പന് മണിയുടെ വീട്ടിലേക്കുള്ള വഴി കമ്പിവേലികെട്ടി ഇയാള്‍ തടഞ്ഞതിനെതിരെ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വനവാസികള്‍ ധര്‍ണ്ണ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: